കൽപ്പറ്റ ദേശീയപാതയിൽ ലോട്ടറി തൊഴിലാളിയെ ഇടിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രികനെയും വാഹനവും രണ്ടാഴ്‌ചയായിട്ടും കണ്ടെത്താനായില്ല. ഗുരുതരപരിക്കേറ്റ ലോട്ടറി തൊഴിലാളി കാര്യാമ്പാടി മാനിക്കുനി പൊന്നിടത്ത് രാധാകൃഷ്‌ണൻ (64) അത്യാസന്നനില തരണംചെയ്‌തെങ്കിലും ആശുപത്രിയിൽ ദുരിതംപേറുകയാണ്. കഴിഞ്ഞ അഞ്ചിന് മുട്ടിൽ ടൗണിൽ ബസ് സ്‌റ്റാൻഡിന് മുൻവശത്തുവച്ചാണ് രാധാകൃഷ്‌ണന്റെ സ്‌കൂട്ടറിൽ യുവാവ് സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. തെറ്റായദിശയിൽ വന്ന ബൈക്ക് രാധാകൃഷ്‌ണനെ ഇടിച്ചിട്ടശേഷം നിർത്താതെപോയി. ഇടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽനിന്നും കൽപ്പറ്റ പൊലീസ് ലഭിച്ചെങ്കിലും ഇതുവരെ യാത്രികനേയും ബൈക്കും കണ്ടെത്തിയില്ല. അപകടത്തിൽ രാധാകൃഷ്‌ണന്റെ തലയോട്ടിക്ക് പൊട്ടലേറ്റു. വലതുകാൽപൊട്ടി. എട്ട് ദിവസം മേപ്പാടിയിലെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെയാണ് അത്യാസന്നനില തരണംചെയ്‌തത്. കാലിന്റെ ശാസ്‌ത്രക്രിയക്കായി ഇപ്പോൾ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇതിനകം ഒരുലക്ഷത്തോളം രൂപ ചെലവായി. കാലിന്റെ ശസ്‌ത്രക്രിയക്ക് വലിയ തുകവേണം. ഇതെങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. നിർധന കുടുംബമാണ്. ഭാര്യ രോഗിയാണ്. മൂന്ന് പെൺമക്കളാണുള്ളത്. മരുമക്കളും കൂലിപണിക്കാരാണ്. ഇവരാണ് ആശുപത്രിയിൽ രാധാകൃഷ്‌ണനെ നോക്കുന്നത്. ഇടിച്ച ബൈക്കും യാത്രക്കാരനേയും കണ്ടെത്തിയാലേ രാധകൃഷ്‌ണന് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുകയുള്ളു. ചികിത്സാനുകൂല്യത്തിനും കേസിനും ബൈക്ക് യാത്രക്കാരനെ കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും ആളെയും മനസിലാക്കാനായിലെന്നും ശ്രമങ്ങൾ തുടരുകയാണെന്നും കേസ് അന്വേഷിക്കുന്ന കൽപ്പറ്റ പൊലീസ് പറഞ്ഞു.
Leave a Reply