ലോകത്തിലെ കരുത്തുറ്റ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി: വി.മുരളീധരൻ
കൽപ്പറ്റ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവായി നരേന്ദ്രമോദിയും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ഭാരതീയ ജനതാ പാർട്ടിയും മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ബിജെപിയുടെ വയനാട് ജില്ലാ ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയും നേതാക്കളും ഏറ്റവു അധികം ആക്രമിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പാർട്ടിയെ അകറ്റാൻ ഇടത് വലത് മുന്നണികൾ കൈകോർത്ത് നിന്നു. വയനാട്ടിൽ ഘടകകക്ഷി നേതാവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയത് പോലും ഇവർ വിവാദമാക്കി ഇതിലൊന്നും ഒലിച്ച് പോകുന്ന പാർട്ടിയല്ല ബിജെപി എന്നും അദ്ദേഹം പറഞ്ഞു. നാല് ലക്ഷം ഭൂരിപക്ഷം കൊടുത്ത് വിജയിപ്പിച്ച എംപിയെ വയനാട്ടുകാർ കണ്ടിട്ട് എത്രകാലമായി അദ്ദേഹം ടൂറിസ്റ്റായി ഇവിടെ വന്നു പോകുന്നു. അമേഠിയിൽ ടൂറിസ്റ്റ് ആയതോടെയാണ് സ്മൃതി ഇറാനിയെ ജനം സ്വീകരിച്ചത്. സഹോദരിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ഉത്തർപ്രദേശിൽ അദ്ദേഹം നാടകം കളിക്കുന്നു. കേന്ദ്രമന്ത്രിയുടെ മകന്റെ വണ്ടി ആളുകൾക്കിടയിൽ പാഞ്ഞ് കയറിയതിന് അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി രാജി വെക്കണം എന്ന് പറയുന്നു. കർണ്ണാടകയിൽ മുൻ മന്ത്രിയും എംഎൽഎയുമായ എൻ.എ. ഹാരിസിന്റെ മകൻ ജനക്കൂട്ടത്തിൽ കാറിടിച്ച് കയറ്റി നിരവധി പേർക്ക് ഗുരുതര പരിക്കേറ്റപ്പോൾ ഹാരിസ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാരെങ്കിലും പറഞ്ഞോ. വയനാട്ടിലെ പാവപ്പെട്ട കർഷകരുടെ വിളകൾക്ക് ന്യായവില ഉറപ്പാക്കിയിട്ട് പോരെ ഡൽഹിയിൽ സമരമെന്ന് കിസാൻ സഭ നേതാവ് കൃഷ്ണപ്രസാദിനെ അദ്ദേഹം പരിഹസിച്ചു. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ കൃഷ്ണപ്രസാദ് എന്ത് ചെയ്തു. കേന്ദ്രം നൽകിയ പകുതി ഫണ്ട് അല്ലേ ഇവിടെ ഉപയോഗിച്ചുള്ളൂ. കേന്ദ്ര ഫണ്ട് വിനിയോഗം വിലയിരുത്താൻ എംപിക്കും കഴിഞ്ഞില്ല. ക്ഷീര മേഖലക്ക് കേന്ദ്രം അനുവദിച്ച 85.99 കോടിയിൽ 25 കോടി ഇനിയും വിനിയോഗിച്ചിട്ടില്ല അതിന് കാരണവും ഇല്ല. ബിജെപി വളർച്ചയെ തടയാൻ കേന്ദ്ര പദ്ധതികളെ അട്ടിമറിച്ചിട്ട് കാര്യമില്ലന്നും ജനങ്ങൾ സത്യം മനസിലാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയുക്ത ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കർ അധ്യക്ഷത വഹിച്ചു. മാരാർജി ഭവൻ നിർമ്മാണ കമ്മറ്റി കൺവീനർ പി.ജി. ആനന്ദകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹനൻദാസ് നന്ദി പറഞ്ഞു. ജെആർപി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു, ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ, ഉത്തരമേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ദേശീയ കൗൺസിൽ അഗങ്ങളായ പി.സി. മോഹനൻ, പള്ളിയറ രാമൻ, സംസ്ഥാന കൗൺസിൽ അംഗം കൂട്ടാറ ദാമോദരൻ, ഉത്തര മേഖലാ ജനറൽ സെക്രട്ടറി കെ.സദാനന്ദൻ, ഉത്തര മേഖല സംഘടനാ ജനറൽ സെക്രട്ടറി കെ.പി. സുരേഷ്, കെട്ടിട നിർമ്മാണ കമ്മറ്റി സംസ്ഥാന കൺവീനർ എം.ബി. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ജന്മഭൂമി സീനിയർ റെസിഡന്റ് എഡിറ്റർ കെ.കുഞ്ഞിക്കണ്ണൻ രചിച്ച കെ.ജി. മാരാർ മനുഷ്യപ്പറ്റിന്റെ പ്രതീകം രണ്ടാം പതിപ്പ് പള്ളിയറ രാമന് കോപ്പി നൽകി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.
Leave a Reply