പുള്ളിമാനെ വേട്ടയാടി കൊന്ന സംഭവം; രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

പുല്‍പ്പള്ളി: ചാമപ്പാറയില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന സംഭവത്തില്‍ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. സീതാമൗണ്ട് തട്ടുപുരക്കൽ വിനീഷ് (43), ശശിമല പൊയ്കയില്‍ സുരേഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 6നാണ് വിനീഷിന്റെ കൃഷിയിടത്തില്‍ എത്തിയ പുള്ളിമാനെ വേട്ടയാടിയത്. തുടര്‍ന്ന് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഉണക്കിയ 5 കിലോയോളം ഇറച്ചിയും വേവിക്കാന്‍ വെച്ച ഇറച്ചിയും ഫ്രിഡ്ജില്‍ സുക്ഷിച്ചതുമുള്‍പ്പടെ പത്ത് കിലോയോളം ഇറച്ചിയും പിടികൂടിയത്. മാനിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ച ജീപ്പും ബൈക്കുമുള്‍പ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മാനിന്റെ തോലും മറ്റ് അവശിഷ്ടങ്ങള്‍ പുഴയില്‍ ഒഴുക്കി കളയുകയായിരുന്നു. തെളിവെടുപ്പിന് ശേഷം പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ചെതലയം റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ സമദ്, പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.



Leave a Reply