വയനാട്ടിൽ സ്ഥിതി ദയനീയം കോരന് കഞ്ഞി കുമ്പിളിൽ തന്നെ: ബിജെപി
കൽപ്പറ്റ: വയനാട്ടിലെ സാധാരണക്കാരന്റെ സ്ഥിതി വളരെ ദയനീയമാണെന്നും കോരന് ഇന്നും കഞ്ഞി കുമ്പിളിൽ തന്നെയാണെന്നും ബിജെപി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ. ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി. മധു ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആകെ ഇളക്കി മറിച്ച വനം കൊള്ള നടന്നത് വയനാട്ടിലാണ് പ്രകൃതിയെ തന്നെ മുച്ചൂടും മുടിച്ച സംഭവത്തിൽ വനവാസികളുടെ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ തട്ടിയെടുത്തു. ഇതിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത സൗകര്യമില്ലാത്ത വികസനം എത്തിപ്പെടാത്ത വയനാട്ടിലെ ജനതയെ കൈപിടിച്ചുയർത്താൻ ബിജെപിക്ക് കഴിയണം. ലോകം ആദരിക്കുന്ന നേതാവാണ് നമ്മുടെ പ്രധാനമന്ത്രി. വയനാടിന്റെ വികസനത്തിന് ആസ്പിരേഷൻ ജില്ലാ പ്രോഗ്രാം അദ്ദേഹം അനുവദിച്ചു എന്നാൽ സംസ്ഥാനം അത് അട്ടിമറിച്ചു. കേരളം മാറി മാറി ഭരിച്ച മുന്നണികൾ വയനാടിനെ പാർശ്വവൽക്കരിച്ചു. അമേഠിയിലെ ജനങ്ങൾക്ക് വകതിരിവ് വന്നപ്പോൾ കോൺഗ്രസിന്റെ കുറ്റിച്ചൂല് പോലും ജയിച്ചിരുന്ന അമേഠിയിൽ നിന്ന് രാഹുലിനെ കെട്ട് കെട്ടിച്ചു. ആ വകതിരിവ് വരാത്ത ജില്ലയായി വയനാട് മാറി എന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ ആരോഗ്യ രംഗം ദയനീയമാണെന്നും ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതിനാൽ ചികിത്സക്ക് ചുരം ഇറങ്ങണ്ട ഗതികേടിലാണെന്നും ആരോഗ്യ രംഗം ശാക്തീകരിക്കാൻ വേണ്ട നടപടികൾ ബിജെപി കൈകൊള്ളണം എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ പറഞ്ഞു. പ്രളയം തകർത്ത വയനാട് തുറന്ന ജയിലായി മാറിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി. മധു പറഞ്ഞു. നഞ്ചൻഗോഡ് രെയിൽവേ രാത്രി യാത്രാ നിരോധനം, വന്യമൃഗശല്യം, ചുരം ഗതാഗത തടസം, ക്ഷിര മേഖലയെ ഉണർത്തൽ തുടങ്ങിയ ജനകീയ വിഷയങ്ങൾ ബിജെപി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വയനാട്ടിലെ ഒന്നാമത്തെ രാഷ്ട്രീയ കക്ഷിയാക്കി മാറ്റും എന്നും അദ്ദേഹം പറഞ്ഞു. പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ ഉദ്ഘാടനം ചെയ്തു. സജിശങ്കർ അധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം പി.സി. മോഹനൻ, സംസ്ഥാന സമിതി അംഗങ്ങളായ വി.മോഹനൻ, ഇ.പി. ശിവദാസൻ, ഉത്തരമേഖല ജനറൽ സെക്രട്ടറി കെ.സാദാനന്ദൻ, എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply