സ്നേഹക്കൂട്ട്; പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബ സംഗമം ആഗസ്റ്റ് ഏഴിന്
കൽപറ്റ: വയനാട് പീപ്പിൾസ് ഫൗണ്ടേഷൻ പത്താം വാർഷികത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'സ്നേഹക്കൂട്ട്; പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കുടുംബ സംഗമം' ഞായറാഴ്ച കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.പി. യൂനുസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ആരംഭിക്കുന്ന കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദ് അലി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല കലക്ടർ എ. ഗീത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി, സിജി സെക്രട്ടറിയും ഫാമിലി ട്രെയിനറുമായ എ.പി. നിസാം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ് തുടങ്ങിയവർ പങ്കെടുക്കും. മീഡിയവൺ പതിനാലാം രാവ് കലാപ്രതിഭകൾ അണിനിരക്കുന്ന ഗാനമേള, മലർവാടി ബാല സമ്മേളനം, ഭിന്നശേഷിക്കാരുടെയും, പീപ്പിൾസ് സ്റ്റാർട്ടപ്പ്, പ്പീപ്പിൾസ് ഫൗണ്ടേഷൻ കമ്യൂണിറ്റി എംപവർമെന്‍റ് പദ്ധതി പ്രദേശങ്ങളിലെ സൂക്ഷ്മ വ്യവസായങ്ങളിലെയും ഉൽപന്നങ്ങളുടെ വിപണന മേള തുടങ്ങിയവയും കുടുംബ സംഗമത്തിന്‍റെ ഭാഗമായി നടക്കും.
പിന്നാക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി 2012ൽ നിലവിൽവന്ന ജനസേവന കൂട്ടായ്മയാണ് പീപ്പിൾസ് ഫൗണ്ടേഷൻ. വീട് നിർമാണം, തൊഴിൽ, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സാ സഹായം, സംരംഭകത്വം പുനരവധിവാസ പ്രവർത്തനങ്ങൾ, ട്രെയിനിങ് ക്യാമ്പുകൾ, ഡി-അഡിക്ഷൻ, ഫാമിലി കൗൺസലിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ട്. ആയിരം വീടുകൽ പൂർത്തിയാക്കിയ പീപ്പിൾസ് ഹോം ജനകീയ ഭവന പദ്ധതി, 2018, 2019 വർഷങ്ങളിലെ പ്രളയ പുനരവധിവാസം എന്നിവ ഫൗണ്ടേഷന്‍റെ പ്രവർത്തനത്തിലെ നാഴികക്കല്ലുകളാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് ബെഡ് പദ്ധതി, കോവിഡ് ബാധിച്ച് മരിച്ച നിർധനരായ പ്രവാസി കുടുംബങ്ങളുടെ പുനരവധിവാസ പദ്ധതിയായ തണലൊരുക്കാം ആശ്വാസമേകാം, പ്രവാസി സുരക്ഷാ പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളും നടപ്പാക്കി.
ജനസേവന രംഗത്ത് പത്തുവർഷം പൂർത്തിയാക്കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. സമൂഹത്തിന്‍റെ താഴെതട്ടിലുള്ള ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് മുഖ്യപരിഗണന നൽകികൊണ്ടുള്ള വിവിധ പദ്ധതികളായിരിക്കും നടപ്പാക്കുക. കൺവീനർ കെ.എം. ആബിദലി, മുഹമ്മദ് കലവറ, ടി. ഖാലിദ്, സമീർ കൈതക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply