തമാശകൾ പറഞ്ഞ് ജോലി: മണിക്കൂറുകൾക്കകം മരണവാർത്ത: നാടു വിതുമ്പി.
സിനിയുടെ കൊലപാതകം
വാളാട്: പ്രശാന്തിഗിരി മഠത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനിയുടെ ദാരുണമായ കൊലപാതകം നാടിനെ നടുക്കി.സംഭവമറിഞ്ഞ് സിനിയുടെ വീട്ടിലെത്തിയ പ്രദേശവാസികൾ പലരും മുഖം പൊത്തി വിതുമ്പുന്നുണ്ടായിരുന്നു.അൽപ്പം മുമ്പ്
തങ്ങളോടൊപ്പം തമാശകൾ പറഞ്ഞ് ജോലി ചെയ്ത സിനിയുടെ മരണം തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിശ്വസിക്കാനായില്ല.തിങ്കളാഴ്ച രാവിലെ 10.45 നാണ് തൊഴിലുറപ്പ് തൊഴിലാളിയായ സിനിയെ വീടീനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്.തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് സംഭവം ആദ്യം കണ്ടത്.തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ പത്ത് മണിയോടെ
പ്രഭാതഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയ സിനി പിന്നീട് ജോലി സ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. എന്താണ് വരാത്തതെന്ന് അന്വേഷിച്ച് വീട്ടിലെത്തിയ തൊഴിലാളികൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന സിനിയെയാണ്. സിനിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ
എടത്തന പ്രദേശത്താണ് തോട് വൃത്തിയാക്കുന്ന തൊഴിലുറപ്പ് ജോലി നടക്കുന്നത്.തൊഴിലാളികൾ എല്ലാവരും ജോലി നിർത്തിവെച്ച് രാവിലെ ഭക്ഷണം കഴിക്കാൻ പോയെങ്കിലും രണ്ട് പേർ മാത്രമാണ് തിരിച്ചെത്താത്.സിനിയും കൊലപാതകത്തിലെ പ്രതിയെന്ന് സംശയിക്കുന്ന സിനിയുടെ ബന്ധുവായ അയൽക്കാരനും.ഇയാൾ സിനിയോടൊപ്പമാണ് ജോലി ചെയ്തത്.സിനിയുടെ വീടിന്റെ കേവലം നൂറ് മീറ്റർ മാത്രം അകലെയാണ് ഇയാളുടെ വീട്.
ഇവർ തമ്മിൽ അതിർത്തി തർക്കം നേരത്തെ തന്നെ ഉണ്ടായിരുന്നു.ഇവർ തമ്മിൽ പലപ്പോഴായി വാക്കേറ്റം ഉണ്ടാകാറുള്ളതായി പ്രദേശവാസികളും പറയുന്നു.തലപ്പുഴ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സിനി നൽകിയ കേസും നിലനിൽക്കുന്നുണ്ട്.ഈയൊരു കാരണമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇയാൾ പോലീസ് കസ്റ്റഡിയിലായി.തലപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളുടെ വീട്ടിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.വിരലടയാള വിദഗ്ധർ ഉൾപ്പെടെ സംഭവ സ്ഥലത്തി പരിശോധന നടത്തിയിരുന്നു.ബൈജുവും കുടുംബവും പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.രണ്ടു വര്‍ഷം മുമ്പാണ് പ്രശാന്തഗിരിയിൽ അരയേക്കര്‍ സ്ഥലത്ത് ഒറ്റ മുറി ഷെഡ് വച്ചു താമസമാക്കിയത്.ഒന്നിലും ആറിലും പഠിക്കുന്ന രണ്ട് മക്കൾ ഇവർക്കുണ്ട്.പടമലയാണ് സിനിയുടെ കുടുംബ വീട്.ഭർത്താവായ ബൈജു വീട് നിർമ്മാണ തൊഴിലാളിയാണ്. സ്വന്തമായി നല്ല വീടെന്നത് സിനിയുടെ സ്വപ്നമായിരുന്നു.ഈ സ്വപ്നം ബാക്കിയാക്കിയാണ് സിനി യാത്രയായത്.
സൈഡ് സ്റ്റോറി..??
Leave a Reply