തവിഞാൽ പഞ്ചായത്തിന് ഇനി വൈദ്യുതി ബിൽ ഉണ്ടാവില്ല.
മാനന്തവാടി:
ഇനിമുതൽ തവിഞ്ഞാൽ പഞ്ചായത്തിന് ഓരോ മാസവും വൈദ്യുതി ബിൽ അടയ്ക്കേണ്ട. വൈദ്യുതി നൽകിയതിന് വർഷംതോറും കെ.എസ്.ഇ.ബി.യിൽനിന്ന് പണം പഞ്ചായത്തിന് ലഭിക്കുകയും ചെയ്യും. ദിവസേന ശരാശരി 50 യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള സോളാർ പ്ലാന്റാണ് തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ളത്. സോളാറിൽനിന്ന് നേരിട്ട് കെ എസ് ഇ ബി യിലേക്കാണ് വൈദ്യുതി നൽകുന്നത്. ഏകദേശം 15 യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം തവിഞ്ഞാൽ പഞ്ചായത്ത് ഓഫീസിന് ആവശ്യമുള്ളത്.
ദിവസവും ബാക്കിവരുന്ന 35 യൂണിറ്റോളം വൈദ്യുതിയുടെ തുക കണക്കാക്കി വർഷത്തിലൊരിക്കൽ കെ.എസ്ഇ.ബി തവിഞ്ഞാൽ പഞ്ചായത്തിന് പണം നൽകും. ഓരോ ബില്ലിലും പതിനൊന്നായിരം രൂപയാണ് നിലവിൽ പഞ്ചായത്തിന് വൈദ്യുതിബില്ലിനത്തിൽ വരുന്നത്. ഈയിനത്തിൽ വർഷത്തിൽ 75000 രൂപയോളം ചിലവ് വരാറുണ്ട്.
ഗ്രാമ പഞ്ചായത്തിന്റെ 2018-19 വാർഷികപദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. 10.2 ലക്ഷം രൂപ ഫണ്ടിലാണ് 12 കിലോ വാട്ട് ശേഷിയുള്ള പാനലുകൾ സ്ഥാപിച്ചത്.. പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിലെ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് തട്ടുകളിലാണ് സോളാർ പാനലുകൾ വെച്ചിട്ടുള്ളത്, 14700 യൂണിറ്റ് വൈദ്യുതി വാർഷിക ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 325 വാട്സ് ന്റെ 38 പാനലുകൾ സ്ഥാപിച്ചത് 336 സ്ക്വയർ ഫീറ്റ് സ്ഥലത്താണ്. ഡെൽറ്റ യുടെ 15 കിലോ വാട്ടിന്റെ ഇൻവേർട്ടറും സ്ഥാപിച്ചു. ഫാക്ടറി ടെസ്റ്റും സൈറ്റ് ടെസ്റ്റും നടത്തി ഗുണമേൻമ ഉറപ്പ് വരുത്തിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത് ഇവക്ക് 5 വർഷം മെയ്ൻറനൻസ് കമ്പനി നൽകും ഇത് അടക്കമാണ് 10.20 ലക്ഷം രൂപ.
പഞ്ചായത്ത് ഓഫീസിന് വർഷത്തിൽ 6000 യൂണിറ്റോളം വൈദ്യുതിയാണ് ആവശ്യമായി വരുന്നത്, ബാക്കി യൂണിറ്റിനുള്ള തുക റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതിനനുസരിച്ചുള്ളത് പഞ്ചായത്തിന് ലഭിക്കും. പഞ്ചായത്തിനു കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലും ആവശ്യമെങ്കിൽ സോളാർ വൈദ്യുതി ബില്ലിൽ നിന്നു കുറവ് ചെയ്യാവുന്നതാണ്. മറ്റ് ഗ്രാമ പഞ്ചായത്തുകൾക്കും സ്ഥാപനങ്ങൾക്കും മാതൃകയാകുന്ന തരത്തിലുള്ള പദ്ധതികളാണ് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ളത് .





Leave a Reply