രാത്രിയാത്ര നിരോധനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കണം: യു.ഡി.എഫ്.
കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര വിഷയത്തിലും, പകല്‍ സമയത്ത് യാത്രാ നിരോധനം ഏര്‍പ്പെടാത്താനുള്ള നീക്കത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യഥാര്‍ത്ഥ്യം വ്യക്തമാക്കണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എൻ.ഡി.അപ്പച്ചൻ , കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനപാത 90, ദേശീയപാത 766 എന്നിവ സംയോജിപ്പിച്ച് പുതിയ ദേശീയപാത വികസിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്റെ സബ്മിഷനുള്ള മറുപടിയിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയപാതയിലെ രാത്രിയാത്ര നിരോധനത്തിന്റെ പേരിലും, എന്‍.എച്ച് 766ല്‍ പകല്‍ സമയത്തും യാത്രാ നിരോധനം ഏര്‍പ്പെടാത്താനുള്ള നീക്കത്തിനെത്തിനെതിരെയും വയനാട്ടിലെ മുഴുവന്‍ ജനസമൂഹവും ഒന്നടങ്കം കക്ഷിരാഷ്ട്രീയ ഭേദമെന്യ സമരം നടത്തുകയും, സുല്‍ത്താന്‍ ബത്തേരിയില്‍ 13 ദിവസം നീണ്ടുനിന്ന യുവാക്കളുടെ നിരാഹാര സത്യഗ്രഹവും നടത്തുകയുണ്ടായി. ഇതിലൂടെ ദേശീയപാതയിലെ യാത്രാ പ്രശ്‌നം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായിരുന്നു. ഈ സമരം ആരംഭിച്ചത് മുതല്‍ സംസ്ഥാന മുഖ്യമന്ത്രിയേയും, കേന്ദ്ര പരിസ്ഥിതി മന്ത്രിയേയും നിഥിന്‍ ഗഡ്ഗരി അടക്കമുള്ള അധികാരികളെയും കണ്ട് പകല്‍ സമയത്ത് ദേശീയപാത അടക്കരുതെന്നും, രാത്രി കാലങ്ങളിലെ നിരോധനം പിന്‍വലക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടിയും, ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. രണ്ട് സംസ്ഥാന മന്ത്രിമാര്‍ തന്നെ സുല്‍ത്താന്‍ ബത്തേരിയിലെത്തി സമരം അവസാനിപ്പിക്കവെ ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ശ്രദ്ധ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു സമിതിയെ നിയോദിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും നിയോഗിച്ചിട്ടില്ല. കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തുമെന്ന് കേരളാ മുഖ്യമന്ത്രിയും അറിയിക്കുകയുണ്ടായി. എന്നാല്‍ ഇതും നടന്നില്ല. സംസ്ഥാന പാതയും, ദേശീയ പാതയും സംയോജിപ്പിക്കുമെന്നത് ആളുകളെ കബളിപ്പിക്കാനുള്ള തന്ത്രമാണ്. വയനാട്ടിലെ ജനങ്ങളെ പൂര്‍ണ്ണമായും ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വഞ്ചിക്കുകയാണ്. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറും ഉത്തരവാദിത്വത്തമുണ്ട്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാറുകള്‍ വയനാട്ടുകാരോട് നീതി പുലര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു.
Leave a Reply