രണ്ട് പേർ കൂടി കൊവിഡ് 19 രോഗികളായതോടെ വയനാടും ആശങ്കയിൽ : നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു.
കൊറോണ 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 1174പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7906 പേരാണ്. 12 പേര്‍ ആശുപത്രിയിലും 7894 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇന്ന് 22 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 89 സാമ്പിളുകള്‍ അയച്ചതില്‍ 24 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 769 വാഹനങ്ങളിലായി എത്തിയ 1273 ആളുകളെ സ്‌ക്രീനിംഗ് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
സന്നദ്ധ സേവനത്തിന് സന്നദ്ധ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവരെ മാത്രമെ ഇനി മുതല്‍ കോവിഡ് 19 പ്രതിരോധ നടപടികളുമായുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയുള്ളു. സംസ്ഥാനതലത്തിലാണ് ഇവരുടെ പട്ടിക തയ്യാറാക്കുക. പത്ത് പേരടങ്ങിയ സംഘത്തെ ഓരോ പഞ്ചായത്തിലും ഒരാഴ്ചത്തേക്ക് നിയോഗിക്കും. ഒരാഴ്ചത്തെ സേവനം കഴിയുന്നവര്‍ രണ്ടാഴ്ചത്തെ ക്വാറന്റയിനില്‍ കഴിയണം. അടുത്ത ഘട്ടത്തില്‍ പുതിയ പത്ത് പേരെ നിശ്ചയിക്കുന്നതാണ് പുതിയ സംവിധാനം.
ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിനെതിരെ നടപടി കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വളരെ അത്യാവശ്യത്തിന് മാത്രമെ പുറത്തിറങ്ങാന്‍ പാടുള്ളു. അങ്ങാടികളില്‍ ആളുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയുന്നതിനായി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് വാങ്ങി സൂക്ഷിക്കണം. ചെറിയ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
ജില്ലയില്‍ തങ്ങിയിരുന്ന ആറ് ജര്‍മ്മന്‍കാര്‍ 14 ദിവസത്തെ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി. നിലവില്‍ 68 വിദേശികളാണ് ജില്ലയിലുള്ളത്.
വീടുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നുകളുടെയും മറ്റും ആവശ്യത്തിന് സഹായിക്കാന്‍ മെഡിക്കല്‍ വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് 04936 203400 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്ക് 89 ചരക്ക് വാഹനങ്ങളും കര്‍ണാടകയില്‍ നിന്നും 38 ചരക്ക് വാഹനങ്ങളും ഗതാഗതം നടത്തുകയുണ്ടായി.
Leave a Reply