April 19, 2024

സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഗവേഷണ നിലയത്തിലെ വൃക്ഷോദ്യാനത്തിന് ആര്‍ബ്‌നെറ്റ് ലെവല്‍ വണ്‍ അക്രഡിറ്റേഷന്‍.

0
Arboretum 1.jpg

കൽപ്പറ്റ.
ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തിലെ 20 ഏക്കര്‍ വരുന്ന വൃക്ഷോദ്യാനത്തിനു ആര്‍ബ്‌നെറ്റ് ലെവല്‍ വണ്‍ അക്രഡിറ്റേഷന്‍. അമേരിക്കന്‍ പബ്ലിക് ഗാര്‍ഡന്‍സ് അസോസിയേഷന്‍, ബൊട്ടാണിക് ഗാര്‍ഡന്‍ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ എന്നിവയുമായി  സഹകരിച്ച് അമേരിക്കയിലെ മോര്‍ടന്‍ ആര്‍ബോറിറ്റം നല്‍കുന്ന അംഗീകാരമാണ് വയനാട്ടിലെ പുത്തൂര്‍വയല്‍ വൃക്ഷോദ്യാനത്തിനു ലഭിച്ചത്. വര്‍ഷങ്ങളായി നടത്തുന്ന  വൃക്ഷ സംരക്ഷണ പരിപാടികളാണ് വൃക്ഷോദ്യാനത്തെ ആര്‍ബ്‌നെറ്റ് അംഗീകാരത്തിനു അര്‍ഹമാക്കിയതെന്നു പുത്തൂര്‍വയല്‍ ഗവേഷണനിലയം സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍, ശാസ്ത്രജ്ഞന്‍ എം.എം.ജിതിന്‍ എന്നിവര്‍ പറഞ്ഞു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വൃക്ഷസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ആര്‍ബ്‌നെറ്റ് അക്രഡിറ്റേഷന്‍ കരുത്തുപകരുമെന്നു അവര്‍ അഭിപ്രായപ്പെട്ടു. 
            ഫൗണ്ടേഷന്‍ 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യകേന്ദ്രം എന്ന നിലയില്‍  പുത്തൂര്‍വയലിലെ ഗവേഷണ നിലയം. ഇവിടെയുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമാണ് വൃക്ഷോദ്യാനം. നൂറില്‍പരം മരങ്ങളാണ് ഉദ്യാനത്തില്‍. ഇതില്‍ 50 ശതമാനവും പശ്ചിമഘട്ടത്തിലെ അപൂര്‍വവും തദ്ദേശീയവും വംശനാശം നേരിടുന്നതുമായ ഇനങ്ങളില്‍പ്പെട്ടതാണ്. കൂരി,ചെറുകൂരി, കല്‍പയിന്‍,ഇയ്യകം,വെള്ളപ്പയിന്‍, കമ്പകം,ഇരുമ്പകം,വലിയ വെള്ളപ്പയിന്‍, എണ്ണപ്പയിന്‍, മഞ്ഞാറ, കൊല്ലിഞാവല്‍, ചുവന്ന ചീരളം,കറപ്പ… എന്നിങ്ങനെ നീളുന്നതാണ്് ഉദ്യാനത്തിലെ അപൂര്‍വയിനം മരങ്ങളുടെ നിര. 

          വംശനാശത്തിന്റെ വക്കോളമെത്തിയ മരങ്ങളുടെ തൈകള്‍ ഉത്പാദിപ്പിച്ചു ഫൗണ്ടേഷന്‍ നട്ടുവളര്‍ത്തുന്നുമുണ്ട്.കൂടുതല്‍ തൈകള്‍ നട്ടു പരിപാലിക്കുന്നതില്‍ തത്പരരുടെ സ്‌പോണ്‍സര്‍ഷിപ്പു  തേടാനുള്ള ഒരുക്കത്തിലാണ് ഫൗണ്ടേഷന്‍. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍  ലോകത്ത് അപൂര്‍വ ഇനത്തില്‍പ്പെട്ടതില്‍ 20-30 ശതമാനം വൃക്ഷങ്ങള്‍ സമീപഭാവിയില്‍ ഇല്ലാതാകുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പും കണക്കിലെടുത്താണ് ഫൗണ്ടേഷന്റെ നീക്കം. വൃക്ഷ സംരക്ഷണത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 കാവുകളും ഫൗണ്ടേഷന്‍ വിഭാവനം ചെയ്തിട്ടുണ്ട്. 

           രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍നിന്നു വ്യത്യസ്തമായാണ് പുത്തൂര്‍വയല്‍ സസ്യോദ്യാനത്തിന്റെ പ്രവര്‍ത്തനം.ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം കൃഷി, ഉപഭോഗം, വിപണനം എന്നിവയ്ക്കും പുത്തൂര്‍വയല്‍ ഗാര്‍ഡനില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.രണ്ടായിരത്തിലധികം ഇനം പുഷ്പിത സസ്യങ്ങള്‍ ഉദ്യാനത്തിന്റെ ഭാഗമാണ്. ഇതില്‍ 579 ഇനം വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതും 512 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധച്ചെടികളും 124 ഇനം വന്യഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും നക്ഷത്രവനവും നവഗ്രഹവനവും  ഉദ്യാനത്തിലുണ്ട്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടും കണ്ടെത്തുകയും ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. 80 ഇനം പക്ഷികളുടെയും  13 തരം ഉരഗങ്ങളുടെയും  11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും  സാന്നിധ്യം ഉദ്യാനത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ കണ്ടെത്തിയതില്‍ ഭക്ഷ്യയോഗ്യമായ 103 ഇനം  ഇലകളില്‍ 50ല്‍ പരം ഇനം  ഉദ്യാനത്തില്‍ സംരക്ഷിക്കുന്നുണ്ട്. വംശനാശം നേരിടുന്ന സസ്യങ്ങള്‍ വംശവര്‍ധന നടത്തി ഗവേഷണ നിലയത്തില്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *