ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ കോളജുകൾ ഇന്ന് തുറക്കുന്നു.
തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ കോളജുകൾ തിങ്കളാഴ്ച തുറക്കുന്നു. ബിരുദ-ബിരുദാനന്തര കോഴ്സുകളിലെ അവസാനവർഷ ക്ലാസുകളാണ് ആരംഭിക്കുക. ഒക്ടോബർ 18 മുതൽ കോളജുകളിൽ എല്ലാ ബാച്ചുകളും സാധാരണ പോലെ ആരംഭിക്കും.
ബിരുദതലത്തിൽ അഞ്ചും ആറും സെമസ്റ്ററുകളും ബിരുദാനന്തര ബിരുദത്തിൽ മൂന്നും നാലും സെമസ്റ്ററുകളുമാണ് തുടങ്ങുക. ബിരുദ ക്ലാസുകളിലെ 50 ശതമാനം വീതം കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലും ബിരുദാനന്തര ബിരുദത്തിൽ മുഴുവൻ കുട്ടികൾക്ക് എല്ലാ പ്രവൃത്തി ദിവസവും ക്ലാസുകൾ നടക്കും. കൂടുതൽ കുട്ടികളുള്ള ബാച്ചുകളിൽ ഷിഫ്റ്റ് വരും. വിദ്യാർഥികള്‍ക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയതായും മന്ത്രി അറിയിച്ചു.
രാവിലെ ഒമ്പതിന് ക്ലാസുകൾ ആരംഭിക്കുന്നതിനുമുമ്പ് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകും. ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പും പിമ്പും കോളജുകൾ ശുചീകരിക്കും. രാവിലെ എട്ടര മുതല്‍ ഒന്നരവരെയോ ഒമ്പതു മുതല്‍ മൂന്നുവരെയോ 10 മുതല്‍ നാലുവരെയോ ക്ലാസുകളുടെ സമയക്രമം അതത് കോളജ് കൗണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. ആഴ്ചയില്‍ 25 മണിക്കൂര്‍ പഠനം ഉറപ്പാക്കണം. എല്ലാ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ഒരു ഡോസ് വാക്സിനെങ്കിലുമെടുത്തെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്ത വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യവും കോളജ് അധികൃതർ നടത്തും.
Leave a Reply