മുതിർന്ന കോൺഗ്രസ് നേതാവ് പി.വി ബാലചന്ദ്രന്‍ രാജിവെച്ചു; അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാജി
കൽപ്പറ്റ: വയനാട് കോണ്‍ഗ്രസില്‍ വീണ്ടും രാജി. മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന പിവി ബാലചന്ദ്രന്‍ രാജിവെച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയാണ് ബാലചന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് രാജി. അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് പിവി ബാലചന്ദ്രന്‍ ഉയര്‍ത്തിയിരുന്നു. ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നായിരുന്നു ബാലചന്ദ്രന്റെ ആരോപണം. സംഭവത്തില്‍ ഐ.സി ബാലകൃഷ്ണനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പി വി ബാലചന്ദ്രന്‍ കെപിസിസിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഇതിന് പിന്നാലെയാണ് രാജി.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ തന്നെ പിവി ബാലചന്ദ്രന്‍ രാജിവെക്കുമന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. കല്‍പ്പറ്റ സീറ്റ് ജില്ലക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയതില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു. ഇദ്ദേഹം സി.പി.എമ്മിൽ ചേരുമെന്നാണ് സൂചന.
Leave a Reply