കലഹവും പരസ്യപ്പോരും ബി.ജെ.പിയിൽ പൊട്ടിത്തെറി.
കലഹവും പരസ്യപ്പോരും
ബി.ജെ.പിയിൽ പൊട്ടിത്തെറി.
ബത്തേരി .കലഹവും പരസ്യപ്പോരും, ബഹിഷക്കരണങ്ങളും ബി.ജെ.പിയിൽ പ്രതിസന്ധി തീർക്കുന്നു. വയനാട്ജില്ല പ്രസിഡൻ്റ് കെ.പി മധുവിൻ്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് ഒരുവിഭാഗം നേതാക്കള്‍ ബഹിഷ്‌ക്കരിച്ചതും വേദിയിൽ നിന്ന് മുൻ പ്രസിഡൻ്റ് സജി ശങ്കർ ഇറങ്ങിപ്പോയതും ബി.ജെ.പിയെ കുഴക്കുന്നു. തന്നെ ഒരു വിഭാഗം ടാർഗറ്റ് ചെയ്യുന്നുണ്ടന്നാണ് പുതിയ പ്രസിഡൻ്റ് മധുവിൻ്റെ ആരോപണം.
പ്രസിഡൻറിെൻറ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് ഒരുവിഭാഗം നേതാക്കള്‍ ബഹിഷ്‌ക്കരിച്ചതോടെയാണ് പോര് പരസ്യമായത്. . മുന്‍ പ്രസിഡൻറ് സജി ശങ്കര്‍, ചടങ്ങിനിടെ വേദി വിട്ടുപോകുകയും ചെയ്തു. വിരലിലെണ്ണാവുന്ന നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തത്. ജില്ല ആസ്ഥാനമായ കൽപറ്റയടക്കമുള്ള ഒട്ടുമിക്ക മണ്ഡലം പ്രസിഡൻറുമാരും യോഗം ബഹിഷ്‌ക്കരിച്ചു. മഹിള മോര്‍ച്ച, യുവമോര്‍ച്ച, കര്‍ഷക മോര്‍ച്ച നേതാക്കളില്‍ ഭൂരിഭാഗവും വിട്ടുനിന്നു. പ്രമുഖ സംസ്ഥാന നേതാക്കളാരും തന്നെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല.
സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ സജിശങ്കര്‍ നടത്തിയ പ്രസംഗവും പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുടെ പരസ്യപ്രതികരണമായി മാറി. പാര്‍ട്ടിയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വേണമെന്നും അതിെൻറ പേരില്‍ നടപടിയെടുക്കാന്‍ പാടില്ലെന്നും സജി ശങ്കര്‍ തുറന്നടിച്ചു. അഭിപ്രായം പറയുന്നത് തെറ്റായ, മോശമായ കാര്യമായി കാണുന്നത് ശരിയല്ല. പുതിയ പ്രസിഡൻറിന് ശൈലികള്‍ മാറ്റേണ്ടിവരുമെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന രീതിയിലാവരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറായപ്പോള്‍ തനിക്ക് കിട്ടിയ പിന്തുണ വേദനാജനകമായിരുന്നെന്നും അക്കാര്യം ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെൻറ പ്രസംഗം അവസാനിപ്പിച്ച് മിനിറ്റുകള്‍ക്കം യോഗ അധ്യക്ഷനായിരുന്ന സജി ശങ്കർ വേദി വിട്ട് പോവുകയും ചെയ്തു.
പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുൻ പ്രസിഡൻറിെൻറ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജില്ല പ്രസിഡൻറ് കെ.പി. മധുവും രംഗത്തെത്തി. താന്‍ നൂലില്‍ കെട്ടിയിറങ്ങി വന്ന ആളല്ലെന്നും താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചാണ് ഇവിടെ വരെയെത്തിയതെന്നും മധു പറഞ്ഞു. തന്നെ പലരും ലക്ഷ്യമാക്കുകയാണെന്നും ഇത് സംസ്ഥാന അധ്യക്ഷനെകൂടി ഉദ്ദേശിച്ച് കൊണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡൻറായി ചുമതലേറ്റിട്ടേയുള്ളു; തെൻറ ശൈലി എന്താണെന്ന് എങ്ങനെയാണ് അറിയുകയെന്നും സജിശങ്കറിന് മറുപടിയായി അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പോലുമില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അസൂത്രിത നീക്കമാണെന്നും മഹിള മോര്‍ച്ച നേതാക്കളോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരാളെയും ശത്രുക്കളായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുറന്ന സമീപനവുമാണ് സ്വീകരിക്കുകയെന്നും കൊണ്ടായിരുന്നു മധു പറഞ്ഞു. മികച്ച സംഘടനാ സംവിധാനവും ജില്ലാ ആസ്ഥാനത്ത് വൻ മന്ദിരവും വന്ന് ശ്രദ്ധേയമായ സമയത്ത് തന്നെയാണ് പൊട്ടിത്തെറിയുമുണ്ടായത്.
Leave a Reply