കൽപ്പറ്റ -ബത്തേരി – പെരിക്കല്ലൂർ -മൈസൂർ റോഡ് ബദൽ പാതയായി പരിഗണിക്കണമെന്ന് പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി
ബദൽ റോഡ് – ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് നിവേദനം നൽകി.
പുൽപ്പള്ളി:കൽപറ്റ -ബത്തേരി – മുത്തങ്ങ വഴിയുള്ള NH 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ട മാനന്തവാടി – കുട്ട – ഗോണിക്കുപ്പ റോഡ് എൻ.എച്ച് 766 ന് പകരമാകാത്ത സാഹചര്യത്തിൽ ബദൽ റോഡായി കൽപ്പറ്റ -ബത്തേരി – പെരിക്കല്ലൂർ -മൈസൂർ റോഡ് ബദൽ പാതയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് നിവേദനം നൽകി.27 വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിട്ട ബൈരക്കുപ്പയിലെ കബനി നദിയിൽ കേവലം ഒരു പാലം മാത്രം നിർമ്മിച്ചാൽ കേരള -കർണാടക യാത്ര സുഗമമാക്കാൻ ഈ പാതവഴി സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
എൻ. എച്ച് 766 ന് പകരമായി സാദ്ധ്യമായ ബദൽ റോഡുകൾ കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തിൽ,ഏറ്റവും ചെലവുകുറഞ്ഞതും ദൂരക്കുറവുള്ളതുമായ ബത്തേരി – ബൈരക്കുപ്പ വഴിയുള്ള പാത പരിഗണിക്കുന്ന പക്ഷം അതിനായി പുതുതായി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്നും, പുതിയ റോഡുകൾ നിർമ്മിക്കാതെ തന്നെ ബദൽ റോഡായി ഉപയോഗിക്കാൻ കഴിയുമെന്നും വ്യാപാരി പ്രതിനിധികൾ സൂചിപ്പിച്ചു.
ഈ ബദൽ പാത അംഗീകരിക്കുന്ന പക്ഷം കേരള -കർണാടക സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയില്ലാതെതന്നെ രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാതയാക്കി ഇതു മാറ്റിയെടുക്കാൻ കഴിയുന്നതാണ്. ഈ അന്തർസംസ്ഥാന പാത തുറന്നു കൊടുക്കുന്നപക്ഷം വയനാടൻ കുടിയേറ്റ മേഖലയുടെ സമഗ്ര പുരോഗതി ഉണ്ടാകുന്നതോടൊപ്പം,
വാണിജ്യ- വിദ്യാഭ്യാസ – ഐ.ടി മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതുമാണ്.
നിർദിഷ്ട ബദൽ പാത പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പുൽപ്പള്ളി മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ പ്രസിഡണ്ട് മാത്യു മത്തായി ആതിര,ജോണി പെരിക്കല്ലൂർ,സണ്ണി മണ്ഡപത്തിൽ,അജിമോൻ കെ.എസ് ,ബേബി.പി.സി,
വിജയൻ.പി.ആർ,ജോസ് കുന്നത്ത് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Leave a Reply