കൈവിരൽ സ്പർശം കൊണ്ട് ചിരട്ടയിൽ വിരിഞ്ഞ ജീവിത വിസ്മയങ്ങൾ
റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി…..
വരദൂർ: കൈവിരൽ സ്പർശം കൊണ്ട് ചിരട്ടയിൽ വിസ്മയം തീർത്ത വ്യക്തിയാണ് മമ്മദീസ . വരദൂർ പെരുമ്പറമ്പിൽ മമ്മദീസ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ഹൃദയാഘാതം എന്ന ആപത്ത് ഇദ്ദേഹത്തെ തേടിയെത്തിയത്. അസുഖത്തെതുടർന്ന് മമ്മദീസ മൂന്ന് മാസം കിടപ്പിലായി.ഡോക്ടറുടെ നിർദ്ദേശപ്രകാരം വിശ്രമം നയിക്കുമ്പോൾ ചിരട്ടയിൽ കരകൗശല വസ്തുക്കൾ യാതൊരു യന്ത്ര സഹായവും കൂടാതെ കൈകൊണ്ട് നിർമ്മിക്കാൻ തുടങ്ങി. രോഗത്താൽ വിരസമായ ജീവിതം സർഗ്ഗാത്മകമായി. കൊച്ചുമക്കളായ ഇശാനയും, ഇശാനിയും യൂട്യൂബ് അദ്ദേഹത്തിന് പരിചയപ്പെടുത്തികൊടുത്തു . സോഷ്യൽ മീഡിയയിൽ കണ്ട വിദ്യ മമ്മദീസ ചിരട്ടയിൽ പരീക്ഷിച്ചു നോക്കാൻ തുടങ്ങി.
ദിവസവും കത്തിയും, അരവും,
ബ്ലൈഡും ഉപയോഗിച്ച് ഓരോ ചിരട്ട തേച്ച് മിനുക്കി രൂപ കല്പന വരുത്താൻ തുടങ്ങി.
ദിവസങ്ങൾ ആഴ്ചകൾ ആയി വഴി മാറിയപ്പോൾ മമ്മദീസയുടെ ചിരട്ടയിലെ കരകൗശലം വീട്ടുകാർക്കും, നാട്ടുകാർക്കും ഏറെ ഹൃദ്യമാവാൻ തുടങ്ങി.
അദ്ദേഹത്തിന്റെ ചിരട്ടയിലെ മിനുക്കുപണി കാണാൻ ആളുകൾ ദിവസവും സന്ദർശകരായെത്താൻ തുടങ്ങി.
കരകൗശല വസ്തു നിർമ്മാണത്തിലൂടെ മമ്മദീസയുടെ മനസ്സിന് സന്തോഷം കൈവന്നപ്പോൾ രോഗവും കുറഞ്ഞു.
ചിരട്ടയിൽ കോപ്പയും,പൂക്കളും, ഫ്ലവർ വേഴ്സും, കയിലുകളും , ഗ്ലാസ്സുകളും അങ്ങനെ നീണ്ട നിരതന്നെ തീർത്തു.
ചിലരെങ്കിലും മമ്മദീസ യുടെ ചിരട്ടയിലെ കരകൗശലങ്ങൾ വാങ്ങാൻ തുടങ്ങി.
കൂടുതൽ കരകൗശല വസ്തുക്കൾ ചിരട്ടയിൽ നിർമ്മിച്ച് വിപണനം നടത്തുക എന്നൊരാ ശയം കൂടി മമ്മദീസക്കിപ്പോളുണ്ട്.
ഓണച്ചന്ത സ്റ്റാളുകളിൽ ഈ കരകൗശല വസ്തുക്കൾ പ്രദർശനത്തിന് വെക്കാനും തയ്യാറെടുത്തു കഴിഞ്ഞു.
ഭാര്യ ആമിനയും, മകൻ സാജറും, മരുമകൾ റുക്സാനയും മമ്മദീസയുടെ കരകൗശല നിർമ്മാണത്തിന് പ്രോത്സാഹനവുമായൊപ്പം തന്നെയുണ്ട്.
Leave a Reply