April 25, 2024

അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

0
Img 20220814 195021.jpg
കൽപ്പറ്റ :സംസ്ഥാനത്തെ  20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകുമെന്ന്  തദ്ദേശ സ്വയംഭരണം- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാർത്ഥികൾക്ക് വീട്ടിൽ അല്ലെങ്കിൽ, വീട്ടിനരികിൽ ഇരുന്നു കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമാണ്  ഒരുക്കുക.  കുടുംബശ്രീയും ഓക്സിലറി ഗ്രൂപ്പുകളും ചേർന്ന് നടത്തിയ പ്രാഥമിക  കണക്കെടുപ്പിൽ 53 ലക്ഷം പേർക്ക് കേരളത്തിൽ ജോലി വേണം. പ്ലസ് ടു പാസായതും 59 വയസ്സിൽ താഴെയുള്ളവരുമാണ് ഇവർ. ഏകദേശം 29 ലക്ഷം പേർ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വരാണ്. ഇവർക്കെല്ലാം ജോലി കൊടുക്കാനുള്ള തയ്യാറെടുപ്പുകളാണ്  സർക്കാർ നടത്തുന്നത്. 
 
ഉദ്യോഗാർത്ഥികളുമായി സംസാരിച്ച് അവരവരുടെ താൽപര്യങ്ങളും യോഗ്യതകളും മനസ്സിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഡാറ്റ അനലൈസ് ചെയ്തു സൂക്ഷിക്കും.  ഒക്ടോബർ മാസത്തോടെ ഒരു പ്രത്യേക പോർട്ടൽ തയ്യാറാക്കി ലോകത്താകമാനമുള്ള 3000 ത്തോളം കേന്ദ്രങ്ങളിലെ  തൊഴിൽദാതാക്കളുമായി  ബന്ധപ്പെടുത്തും .  ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈലിലൂടെ തന്നെ തൊഴിൽ സാധ്യതകൾ മനസിലാക്കാം. ഉദ്യോഗാർത്ഥികൾ തൊഴിൽ നൈപുണ്യത്തിനും പ്രാധാന്യം നൽകണം. തൊഴിൽ നൈപുണ്യം നൽകുന്നതിനായി  ബ്രിട്ടീഷ് കൗൺസിലുമായി കരാർ വച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്കിൽ വേണ്ടവർക്ക് അതിനു അനുയോജ്യമായ പരിശീലനം നൽകും. അഭിമുഖങ്ങളെ എങ്ങനെ നേരിടാം എന്നതിലും  പരിശീലനം നൽകും.
അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ചേർത്ത് നിർത്തിയാൽ നമ്മുടെ സമ്പദ് വ്യവസ്ഥയെ വളർത്താനാകും. ലോകത്ത് ഏറ്റവും കൂടുതൽ ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ ഉള്ളത് കേരളത്തിലാണ്.  ആയിരം പേർക്ക് തൊഴിൽ നൽകാവുന്ന സംരംഭങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങാൻ തയ്യാറെടുക്കണം. സ്വകാര്യ സംവിധാനത്തെയും ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. പാവപ്പെട്ടവരും ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന  നാടാണ് കേരളം.  ഇത് ഇന്ത്യയിൽ മറ്റൊരിടത്തും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി സിദ്ധീഖ്   എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ കളക്ടർ എ. ഗീത, കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്,
കൽപ്പറ്റ നഗരസഭാ വൈസ് ചെയർ പേഴ്സൺ കെ. അജിത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി. ജെ ഐസക് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൈന ജോയ്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി മുസ്തഫ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരോജനി ഓടമ്പത്ത്, വിദ്യഭ്യാസ കലാ കായിക കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ, എ.ഡി.എം എൻ.ഐ ഷാജു, വാർഡ് കൗൺസിലർമാർ നഗരസഭ ശുചിത്വ അംബാസിഡർ അബു സലീം, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ജയരാജൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വി.കെ ശ്രീലത, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, കൽപ്പറ്റ നഗരസഭാ അസിസ്റ്റൻന്റ് എഞ്ചിനീയർ വി.ജി ബിജു, ഹെൽത്ത് ഇൻസ്പെക്ടർ കെ സത്യൻ, തുടങ്ങിയവർ സംസാരിച്ചു. 
ചടങ്ങിൽ ക്ലീൻ കൽപ്പറ്റയുടെ ഭാഗമായി നഗര ക്ലീൻ ഡ്രൈവിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെയും  കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ദേശീയ പതാക മന്ത്രിക്ക് കൈമാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *