മണ്ണിടിച്ചിൽ സാധ്യതാ വിദഗ്ദ സമിതി മാഫിയയെ സഹായിക്കാനെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതി
ബത്തേരി : സെന്റർ ഫോർ എർത്ത് സയൻസ്സിന്റെ 2010ലെയും ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ 2018 ലെയും ഹ്യൂം സെന്റർ ഫോർ ഇക്കോളജിക്കൽ സ്റ്റഡിയുടെ വിദഗ്ദ പഠനവും ശുപാർശയും അട്ടത്ത് വെച്ച് ക്വാറികൾക്കും മണ്ണിടിച്ചുള്ള നിർമ്മിതികൾക്കും അശാസ്ത്രീയ ഭൂവിനിയോഗത്തിനും മറ്റു പരിസ്ഥിതി ധ്വംസനങ്ങൾക്കും അനുമതി നൽകിക്കൊണ്ടിരിക്കുന്ന ജില്ലാ ഭരണകൂടം മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങൾ കണ്ടെത്താൻ പുതിയ വിദഗ്ദ സമിതിയെ നിയമിച്ചത് ക്വാറി – റിസോർട്ട് – നിർമ്മാണ മാഫിയകളെ സഹായിക്കാനും നിലവിലുള്ള ചെറുനിയന്ത്രണങ്ങൾ പോലും മറികടക്കാനുംവയനാടിനെ പൂർണ്ണമായും നശിപ്പിക്കാനുമാണ്.
ഹൈഡ്രോളജിസ്റ്റ് കം ഭൂജല ജില്ലാ ഓഫീസർ, മണ്ണു സംരക്ഷണ പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ ജിയൊളജിസ്റ്റ് , ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ , ജില്ലാ ടൌൺ പ്ലാനർ , അമ്പലവയൽ ആർ.എ.ആർ എസ്സിലെ മെറ്റീരിയോളജിസ്റ്റ് , ഹസാർഡ് അനലിസ്റ്റ് എന്നിവർ അടങ്ങിയ കമ്മറ്റിക്ക് എന്ത് വൈദഗ്ദ്യമാണ് വിഷയത്തിലുള്ളതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കണം. മാത്രമല്ല സംഘത്തിലെ ചിലർ വയനാട്ടിലെ മുഴുവൻ പരിസ്ഥിതി നാശത്തിനും ചുക്കാൻ പിടിക്കുന്നവരും മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരുമാണ്. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നിലവിലുള്ള കെട്ടിട നിർമ്മാണ നിയന്ത്രണ നിയമത്തെ അട്ടിമറിക്കാൻ ഭരണ – പ്രതിപക്ഷ നേതൃത്വത്തിൽ മാഫിയകൾ ശക്തമായി പ്രവർത്തിക്കുന്ന വിവരം വയനാട്ടിൽ അങ്ങാടിപ്പാട്ടാണ്. വൈത്തിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഖില കക്ഷി നേതാക്കൾ പരസ്യമായി രംഗത്തുവരികയും ജില്ലാ കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. വയനാട്ടിലെ നിലവിലുള്ള സ്ഥിതി അതീവ ഗുരുതരമാണ്. കാലാവസ്ഥാ വ്യതിയാനവും താളം തെറ്റിയ മഴയും, മൊട്ടയായ പർവ്വത നിരകളും ബന്ധിച്ചു കളഞ്ഞ നീർച്ചാലുകളും ഏതു നിമിഷവും വൻ ദുരന്തങ്ങൾ വിതക്കുന്ന അവസ്ഥയാണ്. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാറും എല്ലാറ്റിനും മൂക സാക്ഷിയായി നിസ്സംഗത പാലിക്കുകയാണ്. സെസ്സ് , ജി.എസ്സ്.ഐ., എൻ.ഐ.ടി വിദഗ്ദരും ദുരന്തനിവാരണ വിദഗ്ദരും അടങ്ങിയ വിദഗ്ദ സംഘത്തെ നിയമിച്ച് അവരുടെ ശുപാർശകൾ കർക്കശമായി നടപ്പാക്കാനാന്ന് ഭരണാധികാരികൾ തയ്യാറാകേണ്ടത്. വയനാടിന്റെ വികസന പദ്ധതികൾ സമൂലം പൊളിച്ചെഴുതണം. ചരിഞ്ഞ പ്രദേശങ്ങളിൽ ഖനനവും മണ്ണിടിക്കലും നിരോധിക്കണം. പശ്ചിമഘട്ട മലഞ്ചെരുവിന്റെ രണ്ടു കിലോമീറ്റർ ആകാശദൂരത്തിൽ നിർമ്മാണങ്ങൾക്കും ഭൂവിനിയോഗത്തിനും കർക്കശമായി നിയന്ത്രിക്കണം.ജില്ലാ ദുരന്ത നിയന്ത്രണ അതോറിട്ടി കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നതിന് തുനിഞ്ഞാൽ നേരിടാൻ വയനാടൻ ജനത തയ്യാറകണമെന്ന് പ്രകൃതിസംരക്ഷണ സമിതി യോഗം അഭ്യർഥിച്ചു.യോഗത്തിൽ ബാബു മൈലമ്പാടി അധ്യക്ഷൻ. തോമസ്സ് അമ്പലവയൽ , എൻ. ബാദുഷ , പി.എം. സുരരഷ് , എ.വി മനോജ് , സണ്ണി മരക്കടവ് പ്രസംഗിച്ചു.
Leave a Reply