വഴിനല്‍കിയില്ലെന്ന ആരോപണം:വിവാദങ്ങള്‍ ഭൂമാഫിയയുടെ ഒത്താശയോടെ ഗൂഢാലോചനയുടെ ഭാഗമെന്ന് ഡോക്ടർമാർ
വിധവയുടെ വീടുനിര്‍മ്മാണാവശ്യത്തിന്
വഴിനല്‍കിയില്ലെന്ന ആരോപണം:
ആരോപണങ്ങള്‍ പൂര്‍ണ്ണമായും
നിഷേധിച്ച് ഡോക്ടര്‍മാര്‍:
വിവാദങ്ങള്‍ ഭൂമാഫിയയുടെ ഒത്താശയോടെ ഗൂഢാലോചനയുടെ ഭാഗം
വിധവയായ സ്ത്രീയുടെ വീട് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനായി ഡോക്ടേഴ്‌സ് കോളനിയിലൂടെയുള്ള റോഡിലൂടെ അനുമതി നല്‍കിയില്ലെന്നുള്ള ആരോപണം പൂര്‍ണ്ണമായും കെട്ടിചമച്ചതാണെന്ന് കോളനിയിലെ താമസക്കാരായ ഡോക്ടര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ് ഐഎംഎ യിലെ കുറച്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് വാങ്ങിയ സ്ഥലത്ത് പ്ലോട്ടുകള്‍ തിരിച്ച് സ്വകാര്യ റോഡുണ്ടാക്കുകയാണ് ചെയ്തത്. സ്ഥലത്തിന്റെ ആധാരത്തിലോ, അറിവിലോ അവിടെ ഒരുപൊതുവഴി ഇല്ല. ആകെയുള്ള 3 അടി പൊതുവഴി വയലിലേക്കുള്ളതാണ്. അത് നിലവില്‍ അവിടെതന്നെയുണ്ട്. ഇതാണ് വസ്തുതയെന്നിരിക്കെ തങ്ങള്‍ക്കെതിരെ നടക്കുന്നത് ഭൂമാഫിയയുടെ ഗൂഢാലോചന ആണെന്നും, പരാതിക്കാരിയായ സ്ത്രീ ഇതുവരെ തങ്ങളോട് വഴിസൗകര്യം ചോദിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
സ്ത്രീയുടെ വീട് നിര്‍മ്മാണത്തിന് സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നതില്‍ തങ്ങളെതിരല്ല. പക്ഷേ അതുമായി ബന്ധപ്പെട്ട് പരാതിക്കാരി ഇതുവരെ തങ്ങളുമായി സംസാരിച്ചിട്ടില്ല.
വഴിയുമായി ബന്ധപ്പെട്ട് തങ്ങളോട് സംസാരിക്കാന്‍ വന്നവര്‍ പൊതുവഴിക്കുവേണ്ടിയാണ് ആവശ്യമുന്നയിച്ചത്. അത് ഭൂമാഫിയയുമായി ബന്ധപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്നുള്ള ബോധ്യമുള്ളതിനാല്‍ തങ്ങള്‍ അനുവാദം നല്‍കിയില്ലെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു പ്രകോപനവും കൂടാതെയാണ് നഗരസഭ പത്ത് വര്‍ഷം മുമ്പ് തങ്ങള്‍ സ്ഥാപിച്ച ഗേറ്റ് പൊളിച്ചുമാറ്റി അവരുടെ വാഹനത്തില്‍ കൊണ്ടുപോയത്. പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരുനടപടിയും ഉണ്ടായില്ല. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാരടക്കമുള്ളവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും, സംശയനിവാരണത്തിനായി കൊടുത്ത വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയില്ലെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തി.
കൂടാതെ വിവാദവഴി സംബന്ധിച്ച് തങ്ങള്‍കൊടുത്ത കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തല്‍സ്ഥിതി തുടരാന്‍ കോടതിയുടെ ഉത്തരവും നിലവിലുണ്ട്. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ സ്ഥാപിത താല്‍പര്യക്കാരുടെ ഒത്താശയോടെ തങ്ങളെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, നിയമപരമായി ഏത് തീര്‍പ്പും അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഡോക്ടര്‍മാര്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഡോ സ്വാമിദാസന്‍, ഡോ സുരേഷ് കുമാര്‍, ഡോ ബാബു, ഡോ നാരായണന്‍കുട്ടി, മമ്മു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply