മുൻ എം.എൽ.എ. എൻ.ഡി.അപ്പച്ചന്റെ നിയമ പോരാട്ടം ഫലം കണ്ടു.: വയനാട്ടിൽ 1800 കർഷകരുടെ നികുതി സ്വീകരിക്കും.
കല്‍പ്പറ്റ: ചെറുകിട കുടിയേറ്റ കര്‍ഷകരുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനും, പോക്കുവരവ്, ക്രയവിക്രയം, ആവശ്യമായ റവന്യൂരേഖകള്‍ എന്നിവ നല്‍കുന്നതിനുമുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ നിയമപോരാട്ടം ഫലം കണ്ടെന്ന് മുന്‍ എം എല്‍ എ എന്‍ ഡി അപ്പച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടിയേറ്റ കര്‍ഷകരുടെ വില കൊടുത്തുവാങ്ങിയ ആധാരവും പട്ടയവുമുള്ള കൈവശഭൂമിക്ക് നികുതി അടക്കമുള്ള രേഖകള്‍ അനുവദിച്ചുകിട്ടുന്നതിന് കേരള ഹൈക്കോടതിയുടെ വിധി പ്രകാരം 10.08.2018-ലെ ഡബ്ല്യു പി (സി) 5057/2017 വിധി പ്രകാരം രേഖകളുള്ള എല്ലാ ഭൂമിക്കും നികുതിയും പോക്കുവരവും ക്രയവിക്രയങ്ങള്‍ നടത്തുന്നതിനും അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് അറുതിയാവുകയാണ്. 16.10.2018-ലാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതി ഉത്തരവ് പ്രകാരം (സ.ഉ (കെ) നം.133/2019) 10.05.2019ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം സംസ്ഥാന ചീഫ് സെക്രട്ടറിയും ഈ വിഷയത്തില്‍ എന്നെ നേരിട്ട് വിചാരണ ചെയ്തു. തുടര്‍ന്ന് വസ്തുതകള്‍ മനസിലാക്കി നിയമപരമായി ലാന്റ് ട്രിബ്യൂണല്‍ പട്ടയം ലഭിച്ചിട്ടുള്ള എല്ലാവരുടെയും ഭൂമിക്ക് കരം സ്വീകരിക്കുന്നതിനും, പോക്ക് വരവ് നടത്തുന്നതിനും, റവന്യൂരേഖകള്‍ നല്‍കുന്നതിനും ക്രയവിക്രയും നടത്തുന്നതിനും അര്‍ഹതയുള്ളതായി കണ്ടെത്തുകയും, അതിനെ തുടര്‍ന്ന് ഉത്തരവിറക്കുകയുമായിരുന്നു.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ജയ്ഹിന്ദ് ഏജന്‍സീസ് എന്ന കമ്പനിയില്‍ നിന്നും പാവപ്പെട്ട കര്‍ഷകര്‍ വില കൊടുത്ത്, സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം ആധാരം രജിസ്റ്റര്‍ ചെയ്തുവാങ്ങുകയും, അതിന് ശേഷം ലാന്റ് ട്രിബ്യൂണലില്‍ നിന്ന് ജന്മാവകാശമായി പട്ടയം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഭൂമി വൈത്തിരി താലൂക്കില തൃക്കൈപ്പറ്റ, മൂപ്പൈനാട്, കോട്ടപ്പടി, വെള്ളരിമല, ചുണ്ടേല്‍, അച്ചൂരാനം, പൊഴുതന വില്ലേജുകളിലും സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി എന്നീ വില്ലേജുകളിലും ഉള്‍പ്പെടുന്നതാണ്. അയിരത്തിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭൂമിക്ക് നികുതിയടക്കാനും, പോക്കുവരവ് നടത്താനും, ക്രയവിക്രയം ചെയ്യുവാനും അവകാശം ലഭിച്ചത് വഴി വലിയൊരു ആശ്വാസമാണ് കിട്ടിയിരിക്കുന്നത്. ഈ വിധിക്ക് മുമ്പുള്ള കാലങ്ങളില്‍ തങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ടും കൃഷി ചെയ്തും ജീവിച്ചിരുന്ന ഭൂമിയില്‍ ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും, ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ ലഭിക്കാനോ, തങ്ങളുടെ ആവശ്യത്തിലേക്കായി ഒരു സെന്റ് ഭൂമി വില്‍ക്കാനോ സാധിച്ചിരുന്നില്ല.
ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിയമിതനായ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ എ എസ്, ഭൂമിക്ക് സ്വീകരിക്കാന്‍ പാടില്ലെന്നും, ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ ഹാരിസണ്‍ മലയാളത്തിനെതിരെ നല്‍കിയിരുന്ന കേസ് നിലനില്‍ക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.
2011-ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വയനാട്ടിലെ ഇതുമായി ബന്ധപ്പെട്ട കൈവശകൃഷിക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും, പല തവണ മുഖ്യമന്ത്രി നികുതി സ്വീകരിക്കാനും റവന്യൂ നടപടികള്‍ പൂര്‍ത്തീകരിക്കാനും, വയനാട് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഐ എ എസിന്റെ പിടിവാശി മൂലം ബന്ധപ്പെട്ടവര്‍ പലപ്പോഴും നികുതി സ്വീകരിക്കാനും പോക്കുവരവ് നടത്തി ഭൂമി ക്രയവിക്രയം ചെയ്യാനും അനുവദിച്ചിരുന്നില്ല. 3.3.2016ന് ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ വയനാട് ജില്ലാകലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍ നാലേക്കര്‍ വരെയുള്ള ഭൂമിക്ക് നികുതിയെടുക്കാനും, പോക്കുവരവ് നടത്തിക്കൊടുക്കാനും, ക്രയവിക്രയം ചെയ്യുന്നതിനും, ബാങ്ക് ലോണ്‍ എടുക്കുന്നതിനും ആവശ്യമായ രേഖകള്‍ നല്‍കുന്നതിനും ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥന്‍മാരും അടങ്ങുന്ന യോഗത്തില്‍ വെച്ചുകൊണ്ട് തീരുമാനമെടുക്കുകയും, നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ പേരില്‍ ആ തീരുമാനം നടപ്പിലാക്കാതെ നിര്‍ത്തിവെക്കുകയുമായിരുന്നു.
2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും കര്‍ഷകര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ട് പരിഹരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും യാതൊരുവിധ അനുകൂലമായ തീരുമാനവുമുണ്ടായില്ല. ഈ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലാക്കികൊണ്ടാണ് 16.10.2018ല്‍ കേരള ഹൈക്കോടതിയെ സമീപിച്ച് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. റിട്ട് ഹര്‍ജിയിലുണ്ടായ വിധിയനുസരിച്ച് ആധാരം, പട്ടയം എന്നീ രേഖകളുള്ള മുഴുവന്‍ കൈവശ ഭൂമിക്കും നികുതി സ്വീകരിക്കാനും, പോക്കുവരവ് നടത്തികൊടുക്കുവാനും, കൈവശക്കാര്‍ക്ക് ആവശ്യമായ റവന്യൂരേഖകള്‍ നല്‍കാനും കോടതി ഉത്തരവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിച്ച തിയ്യതി മുതല്‍ മൂന്ന് മാസത്തിനുള്ളിലായി ചീഫ് സെക്രട്ടറി പരാതിക്കാരനെ നേരില്‍ കേട്ടതിന് ശേഷം ഹര്‍ജി തീര്‍പ്പാക്കുന്നതിന് ഉത്തരവിടുകയായിരുന്നു. ഒറ്റക്ക് തന്നെ നിയമപോരാട്ടം നടത്തി ഇത്രയും കര്‍ഷകര്‍ക്ക് വര്‍ഷങ്ങളായി അനുഭവിച്ചിരുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നുള്ളതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
Leave a Reply