കൃഷിയിടത്തിലിറങ്ങിയ മാനുകൾ കർഷകനെ ആക്രമിച്ചു.: വയറിനും കിഡ്നിക്കും പരിക്ക്.
ബത്തേരി കട്ടയാട് നെരവത്ത് സുരേന്ദ്രനാണ് മാനുകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സുരേന്ദ്രന്റെ വയറ്റിലും കിഡ്‌നിക്കും പരുക്കേറ്റു. ഇക്കഴിഞ്ഞ ആറാംതീയ്യതിയാണ് സംഭവം. സുരേന്ദ്രൻ തന്റെ കൃഷിയിടത്തില്‍ നിന്നും പുല്ല് അരിഞ്ഞ് വരുന്നവഴിയാണ് മാനുകളുടെ ആക്രമണം ഇദ്ദേഹത്തിനു നേരെ ഉണ്ടായത്. ആക്രമണത്തില്‍ ഒരു മാനിന്റെ കൊമ്പ് സുരേന്ദ്രന്റെ ഇടതുഭാഗത്ത് ഉദരത്തിൽ തുളഞ്ഞു കയറുകയും, കൊമ്പ് തട്ടി സുരേന്ദ്രന്റെ കിഡ്‌നിക്ക് പരുക്കേല്‍ക്കുകുയും ചെയ്‌തു. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേന്ദ്രൻ കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. മൂന്നുമാസത്തെ പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂലിപ്പണിയെടുത്താണ് സുരേന്ദ്രന്‍, ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്നത്. സുരേന്ദ്രന്‍ പരുക്കേറ്റ് കിടിപ്പിലായതോടെ കുടുംബത്തിന്റെ നിത്യ ചിലവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ചികില്‍സക്കായി വന്‍തുക ചെലവായി. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഇതുവരെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയോ അടിയന്തര ധനസഹായം നല്‍കുകയോ ചെയ്‌തിട്ടില്ലന്ന് സഹോദരൻ രവീന്ദ്രൻ പറഞ്ഞു. സുരേന്ദ്രന് അടിയന്തരസഹായം നല്‍കാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം.
Leave a Reply