April 25, 2024

ആര്‍ദ്ര വിദ്യാലയം പദ്ധതിക്ക് ബത്തേരിയില്‍ ഉജ്ജ്വല തുടക്കം

0
Img 20191128 Wa0224.jpg

 സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആര്‍ദ്ര വിദ്യാലയം പദ്ധതിക്ക് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ഉജ്ജ്വല തുടക്കം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുതന്നെ തുടങ്ങിയാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ തുടക്കമാണ് ആര്‍ദ്ര വിദ്യാലയം പദ്ധതി. പ്രഥമ ശുശ്രൂഷാ  മാര്‍ഗ്ഗങ്ങള്‍ ഹൃദിസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ സമൂഹത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. പ്രഥമശുശ്രൂഷ പാഠങ്ങള്‍ നല്‍കുന്നതിലൂടെ ആകസ്മികമായി ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ സമയോചിതമായ ഇടപെടല്‍ നടത്തുവാനും ജീവന്‍ രക്ഷിക്കാനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നു കളക്ടര്‍ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും ഹെല്‍ത്ത് കോര്‍ണര്‍ സ്ഥാപിച്ച് അടിയന്തരഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും ആരോഗ്യ ബോധവും സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. എം. സിന്ധു, നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹ്മാന്‍, ടി.വി രവീന്ദ്രന്‍, എം.ഒ. സജി, ഡോ. എ.അനിത, ഡോ. കെ.ജി. ജയന്‍, ഡോ. മനു. പി. വിശ്വം തുടങ്ങിയവര്‍ സംസാരിച്ചു. 
എറണാകുളം നോര്‍ത്ത് പറവൂര്‍ ആസ്ഥാനമായ 'ഹെല്‍പ് ഫോര്‍ ഹെല്‍പ്‌ലെസ്' എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നുള്ള ഒമ്പതംഗ സംഘം അസംപ്ഷന്‍ സ്‌കൂളിലെ 150 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമശുശ്രൂഷാ പരിശീലനം നല്‍കി. ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് ആര്‍ദ്രവിദ്യാലയം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കും. ഒരു ഡോക്ടര്‍ക്ക് സ്‌കൂളിന്റെ ചുമതല നല്‍കി ചങ്ങാതി ഡോക്ടറാക്കുന്നതടക്കമുള്ളതാണ് പദ്ധതി. പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്രവിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും. ഇതിനായി കുട്ടി ഡോക്ടര്‍മാര്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്കും ഓരോ സ്‌കൂളിലെയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി മൂന്നു ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം ഇതു പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രണ്ടാം ഘട്ടത്തിലാണ് സ്‌കൂളുകളില്‍ ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കുക. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറിലുണ്ടാകും. ദേശീയ ആരോഗ്യദൗത്യം, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ആര്‍ദ്രം കോര്‍ണറിന്റെ ചുമതല. പി.ടി.എ.യുടെ സഹകരണത്തോടെ അമ്മമാരുടെ സേവനവും ലഭ്യമാക്കും.
സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നല്‍കും. സ്‌കൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്നതാണ് ഈ ഡോക്ടറുടെ ചുമതല. ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രാവര്‍ത്തികമാക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *