ഗോത്ര മേഖലയില്‍ തനത് നെൽ വിത്തിനങ്ങൾ കൃഷി ചെയ്ത് കുടുംബശ്രീ ഹരിതാഭം
സി.വി. ഷിബു.
കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ പുത്തനുണര്‍വ്വ് പകര്‍ന്ന് കുടുംബശ്രീയുടെ ഹരിതാഭം. ജില്ലയില്‍ രൂപീകരിക്കപ്പെട്ട ഗോത്ര ജെഎല്‍ജികള്‍ വഴിയാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. ആദിവാസി മേഖലയില്‍ മാത്രമായി കണ്ടെത്തിയ 655 ഏക്കറില്‍ നെല്‍കൃഷി വയനാട് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. തനത് നെല്‍ വിത്തിനങ്ങളായ തൊണ്ടി, വലിച്ചൂരി, ഗന്ധകശാല തുടങ്ങിയവയും ആതിര, അടുക്കന്‍, ശബരി എന്നിവയും കൃഷി ആരംഭിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രത്യേക ഇടപെടലിന്‍റെ ഭാഗമായി വയനാട്ടിൽ ആയിരത്തിലധികം ഗോത്ര ജെ.എല്‍.ജികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ജില്ലയായ വയനാട്ടില്‍ കുടുംബശ്രീ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഹരിതാഭം എന്ന പേരില്‍ പട്ടിക വര്‍ഗ്ഗ മേഖലയില്‍ ആരംഭിച്ചിരിക്കുന്ന ഈ പ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് വന്നിരിക്കുകയാണ്. നെല്ലിന് പുറമെ വാഴ, കപ്പ, മഞ്ഞള്‍ തുടങ്ങിയവയും ഗോത്ര ജെഎല്‍ജികള്‍ കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം തിരുനെല്ലിയില്‍ മാത്രം തനത് നെല്‍ വിത്തിനങ്ങളിലൂടെ അഞ്ഞൂറ് ടണ്‍ വിളവാണ് എടുത്തത്. ജില്ലയില്‍ കുടുംബശ്രീ വഴി രൂപീകരിക്കുന്ന ജെഎല്‍ജികള്‍ക്ക് കുടുംബശ്രീ കോര്‍പ്പസ് ഫണ്ടും റിവോള്‍വിംഗ് ഫണ്ട് നല്‍കിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കി വരുന്നത്.
നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹരിതാഭത്തിലൂടെ കുടംബശ്രീ ലക്ഷ്യം വെയ്ക്കുന്നെന്ന് ജില്ലാ മിഷൻ ഭാരവാഹികൾ പറഞ്ഞു. അത്തരത്തില്‍ മുന്നൂറ്റി അന്‍പത്തിയഞ്ച് നെല്‍കൃഷി ചെയ്യുന്ന ജെഎല്‍ജികള്‍ ആണ് ജില്ലയില്‍ ഈ വര്‍ഷം കൃഷി ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് കൂടുതല്‍ മാതൃക തീര്‍ക്കുകയാണ് കുടുംബശ്രീയിലൂടെ ഈ ഗോത്ര ജെ.എല്‍.ജികള്‍.
Leave a Reply