തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധാർഹം: പരിഷത്ത്
നോർത്ത് വയനാട് ഫോറെസ്റ് ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ തേക്ക് തോട്ടം പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് ആവശ്യപ്പെട്ടു .
മാറിയ കാലത്തും പഴയ നിലപാടുകൾ തിരുത്താൻ തയ്യാറാവാത്ത വനം വകുപ്പ് നടപടി ആശങ്കാ ജനകമാണ്.
ഏകവിള തോട്ടങ്ങൾ അശാസ്ത്രീയമാണെന്നും ജൈവ വൈവിധ്യത്തെ നശിപ്പിക്കുന്നതാണെന്നും ബോധ്യപ്പെട്ടതിനു ശേഷവും അത്തരം നടപടികൾ തുടരാൻ വകുപ്പ് ശ്രമിക്കുന്നത് തലപ്പത്തിരിക്കുന്നവരുടെ പിടിപ്പ് കേട് ആണ് കാണിക്കുന്നത്.
വനത്തിനുള്ളിൽ ക്രിയാത്മകമായ ഇടപെടലുകൾ തീർച്ചയായും ആവശ്യമാണ് .
അത്തരം പ്രവർത്തനങ്ങൾ ആണെങ്കിൽ വേണ്ടതുപോലെ നടക്കുന്നുമില്ല.
വനത്തിനുള്ളിൽ സ്വാഭാവിക ജൈവ വൈവിധ്യത്തെ തകർക്കുന്ന തരത്തിലുള്ള മഞ്ഞ കൊന്ന, മൈക്കെനിയ, പാർത്തീനിയം തുടങ്ങിയ ചെടികളെ കൃത്യമായി നിയന്ത്രിക്കുകയും മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യേണ്ടതുണ്ട്
അതിനു പകരം തേക്ക് വച്ച് പിടിപ്പിക്കുന്നതിൽ അമിത താൽപ്പര്യം കാണിക്കുന്ന വനം വകുപ്പ് അധികാരികളുടെ നടപടി അപലപനീയമാണ്.
എത്രയും പെട്ടന്ന് ഈ ശ്രമത്തിൽ നിന്ന് പിന്മാറണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി എം കെ ദേവസ്യ, പ്രൊ കെ ബാലഗോപാലൻ, പി സി ജോൺ, വി പി ബാലചന്ദ്രൻ ,കെ ടി ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Leave a Reply