ഇന്ന് ലോക കാഴ്ചദിനം.: വയനാട്ടിൽ ഡി.എം വിംസ് ആശുപത്രിയില്‍ നേത്രബാങ്ക് ആരംഭിക്കുന്നു
കല്‍പ്പറ്റ: മേപ്പാടി അരപ്പറ്റ ഡിഎം വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേത്രബാങ്ക് ആരംഭിക്കുന്നു. ഇതിനു ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി ബംഗളൂരു പ്രൊജക്ട് വിഷന്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സിബു ജോര്‍ജ്, ഡിഎം വിംസ് നേത്രരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ഫെലിക്‌സ് ലാല്‍ എന്നിവര്‍ അറിയിച്ചു. ആശുപത്രിയില്‍ സജ്ജീകരിച്ച ഇടം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്ന മുറയ്ക്കു നേത്രബാങ്ക് പ്രവര്‍ത്തനം തുടങ്ങും. കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടിയില്‍(സിഎസ്ആര്‍) ഭാരത് പെട്രോളിയം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നേത്രബാങ്ക് ആരംഭിക്കുന്നത്. കണ്ണര്‍ അര്‍ച്ചന കണ്ണാശുപത്രിയില്‍ നേത്രബാങ്ക് തുടങ്ങുന്നതിനും ഭാരത് പെട്രോളിയം ഫണ്ട് അനുവദിച്ചിച്ചുണ്ട്. രണ്ടു നേത്രബാങ്കിനുമായി ഒരു വര്‍ഷത്തേക്കു ഒരു കോടി രൂപയാണ് നല്‍കുന്നത്.
നിലവിലുള്ള നേത്രബാങ്കുകളില്‍ പലതും പ്രവര്‍ത്തനസജ്ജമല്ല. സാങ്കേതിക വിദഗ്ധരുടെ കുറവും നേത്രദാന പ്രക്രിയയെ ബാധിക്കുന്നുണ്ട്. പുതിയ നേത്രബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നത്തിനു ഒരളവോളം പരിഹാരമാകും. മരണത്തിനപ്പുറവും കണ്ണുകള്‍ക്കു ജീവനും കാഴ്ചയുമുണ്ട്. അന്ധരില്‍ 20 ശതമാനത്തിനു നേത്രദാനത്തിലൂടെ കാഴ്ച ലഭ്യമാക്കാന്‍ കഴിയും. എന്നാല്‍ കുറച്ചുപേരുടെ കണ്ണുകള്‍ മാത്രമാണ് നേത്രബാങ്കുകളില്‍ എത്തുന്നത്. അജ്ഞതയും തെറ്റിദ്ധാരണയും മൂലമാണ് പലരും നേത്രദാനത്തിനു തയാറാകാത്തത്. രാജ്യത്ത് ഒരു വര്‍ഷം 40,000 ആളുകള്‍ മാത്രമാണ് നേത്രദാനം നടത്തുന്നത്. ഏതു പ്രായക്കാര്‍ക്കും രോഗികള്‍ക്കും കണ്ണു ദാനം ചെയ്യാം. മരിച്ചയാളുടെ മുഖത്തു നേത്രദാനം നടത്തുന്നതുമൂലം രൂപമാറ്റം സംഭവിക്കില്ലെന്നും സിബു ജോര്‍ജും ഡോ.ഫെലിക്‌സ് ലാലും പറഞ്ഞു.
Leave a Reply