മാനന്തവാടി-മട്ടന്നൂര്‍ വിമാനതാവളം നാല് വരിപാതയുടെ പ്രാഥമിക അലൈൻമെന്റ് അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു
മാനന്തവാടി:
മാനന്തവാടിയില്‍ നിന്നും കണ്ണൂര്‍ മട്ടന്നൂര്‍ വിമാനതാവളത്തിലേക്ക് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാല് വരിപാതയുടെ പ്രാഥമിക അലൈൻമെന്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗത്തിലാണ് പ്രസ്തുത റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മാനന്തവാടി ഗാന്ധിപാര്‍ക്ക് മുതല്‍ അമ്പായത്തോട് വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ വരെയുളള പാതനവീകരണമാണ് ഇന്ന് ചര്‍ച്ചയായത്. നിരപ്പായ സ്ഥലങ്ങളില്‍ 24 മീറ്ററും, അല്ലാത്തിടങ്ങളില്‍ 30 മീറ്ററോളം വീതികൂട്ടിയാണ് നാല് വരിപാത നിര്‍മ്മിക്കുന്നത്. പാതകടന്നുപോകുന്നയിടങ്ങളിലെ ആരാധാനാലയങ്ങള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതലായവയൊക്കെ ഒരുപരിധിവരെ ഒഴിവാക്കപ്പെടുമെങ്കിലും വ്യാപാര സ്ഥാപനങ്ങളും, വീടുകളും മറ്റും പൂര്‍ണ്ണമായോ,ഭാഗികമായോ നീക്കം ചെയ്യേണ്ടിവരുമെന്നുള്ളത് ഉറപ്പാണ്. പൊതുജനവുമായി ഇക്കാര്യം പങ്കുവെക്കുന്നതിനായി നവംബര്‍ 16ന് പ്രത്യേക യോഗം ചേരും.
മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നാരംഭിച്ച് ബോയ്‌സ് ടൗണ്‍-പാല്‍ചുരം-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ വരെ 64 കിലോ മീറ്ററുകള്‍ ദൂരമുള്ളതാണ് നിര്‍ദ്ദിഷ്ട വിമാനത്താവളം നാല് വരിപാത. ഇതില്‍ ബോയ്‌സ് ടൗണ്‍ മുതല്‍ അമ്പായത്തോടിന് സമീപം വരെ പത്ത് മുതല്‍ 18 മീറ്റര്‍ വരെ വീതിയില്‍ രണ്ട് വരിപാതയായും, അവശേഷിക്കുന്ന ഭാഗം മുഴുവന്‍ 24 മുതല്‍ 30 മീറ്റര്‍ വരെ വീതിയിലായിരിക്കും പാതനിര്‍മ്മിക്കുക. നിലവിലുള്ള റോഡിനിരുവശവും തുല്യമായി ആയിരിക്കില്ല പാതയുടെ വിപുലീകരണം നടത്തുക. മറിച്ച് വളവുകളും, കയറ്റിറക്കങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും റോഡ് വീതികൂട്ടുക. അതുകൊണ്ടുതന്നെ പ്രസ്തുത റോഡിനിരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളും, വീടുകളും മറ്റും ഭാഗികമായി പൊളിക്കേണ്ടിവരുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ പ്രതിഷേധത്തിന്റെ തീവ്രതകുറയ്ക്കുന്നതിനായി ആരാധനാലയങ്ങള്‍ സ്പര്‍ശിക്കാതെയായിരിക്കും പാത കടന്നുപോകുകയെന്നത് ഡിപിആറില്‍ വ്യക്തമാണ്.
ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധകളും അടങ്ങുന്ന യോഗത്തിലാണ് ഡിപിആര്‍ അവതരിപ്പിച്ചത്.
കാലത്തിനനുസരിച്ച് നമ്മള്‍ മാറേണ്ടവരായതിനാല്‍ വികസന താല്‍പര്യം മുന്‍നിര്‍ത്തി ഏവരും നാല് വരിപാതക്കായി ശ്രമിക്കണമെന്നും, പ്രതിസന്ധികളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കാമെന്നും എം.എല്‍എ ഓആര്‍ കേളു പറഞ്ഞു.
മാനന്തവാടി ആര്‍.ഡി.ഒ. ഓഫീസ് പരിസരത്ത് നടന്ന യോഗത്തില്‍ മാനന്തവാടി എം.എല്‍.എ ഒ . ആര്‍ കേളു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വിആര്‍ പ്രവീജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം, തവിഞ്ഞാല്‍ ഗ്രാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, സബ്ബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, പി.ഡബ്ല്യു.ഡി എക്‌സി.എഞ്ചിനീയര്‍ ഹരീഷ്, മാനന്തവാടി അസി.എക്‌സി.എഞ്ചിനീയര്‍ ഷിബു മുതലാവര്‍ യോഗത്തില്‍ പങ്കെടുത്തു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഐഡെക് എന്ന കമ്പനിയാണ് ഡിപിആര്‍ തയ്യാറാക്കി അവതരിപ്പിച്ചത്.
യോഗത്തിന്റെ തുടര്‍ ചര്‍ച്ചകള്‍ പൊതുജനത്തെ ഉള്‍പ്പെടുത്തി മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നവംബര്‍ 16 രാവിലെ പത്ത് മണിക്കും, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ ഉച്ചയ്ക്ക് 2 മണിക്കും നടത്തും.





Leave a Reply