മത്സ്യമാര്‍ക്കറ്റുകളില്‍ സംയുക്ത പരിശോധന :ഫോർമാലിൻ സാന്നിധ്യം കണ്ടെത്തി.
കൽപ്പറ്റ: വയനാട് ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും മാനന്തവാടി നഗരസഭയുടേയും നേതൃത്വത്തില്‍ മാനന്തവാടി, കൊയിലേരി, പയ്യമ്പളളി, പുല്‍പ്പളളി, അമ്പലവയല്‍ എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. മത്സ്യത്തില്‍ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കാന്‍ സെന്‍ട്രല്‍ ഫീഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പ്രത്യേക ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ കൊയിലേരി ടൗണിലെ മത്സ്യ വില്‍പ്പനശാലയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന മത്തിയിലും എരുന്ത് (കക്ക ഇറച്ചി) ലും ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റ് കേന്ദ്രങ്ങളിലൊന്നും തന്നെ രാസവസ്തുക്കളുടെ സാന്നിദ്ധ്യം പരിശോധനയില്‍ കണ്ടെത്തിയില്ല. മത്സ്യ വില്‍പ്പന നടത്തുമ്പോള്‍ കര്‍ശനമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ സോമിയ, നിഷ പി. മാത്യു, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിക് ബാബു, ഫിഷറീസ് ഉദ്യോഗസ്ഥരായ ഗ്രഹാം തോമസ്, സന്ദീപ് കെ രാജു, മാനന്തവാടി മുനിസിപ്പാലിറ്റി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Leave a Reply