നെല്ലിന് മൂലകങ്ങൾ കുറവുണ്ടോ? പറന്ന് വരും ഡ്രോൺ : പാടത്ത് യന്ത്രവൽകൃത സ്പ്രേയിംഗ് വയനാട്ടിലും
കൽപ്പറ്റ:
.കാർഷിക മേഖല മാറ്റത്തിന്റെ പാതയിലാണ്. കോവിഡ് മഹാമാരിമൂലം നെൽകൃഷിയിൽ വളപ്രയോഗം, കളപറിക്കൽ, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി എന്നിവയ്ക്ക് തൊഴിലാളി ദൗർലഭ്യവും, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക യന്ത്രവത്കരണത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നു കൊണ്ടാണ് ആളില്ലാ ആകാശപറവ (Drone) മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളി പാടശേഖരത്തിൽ പറന്നിറങ്ങിയത്.
വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മുൻനിര പ്രദർശനമായ ഡ്രോൺ ഉപയോഗിച്ചുള്ള സൂക്ഷ്മമൂലക മിശ്രിതമായ സമ്പൂർണയുടെ പ്രയോഗമാണ് കൊളവള്ളി പാടശേഖരത്തിൽ ഇന്ന് നടന്നത്.
കൃത്യമായ ഇടവേളകളിലും അളവിലും സൂക്ഷമൂലകങ്ങൾ സസ്യങ്ങൾക്കാവശ്യമായ രീതിയിലെത്തിക്കാൻ ഈ സാങ്കേതികവിദ്യക്ക് കഴിയും. നെല്ല് പറിച്ചുനടുന്നതിനു മുൻപായി നഴ്സറിയിൽ സമ്പൂർണ്ണ 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ആദ്യഘട്ട സ്പ്രൈ കൊടുക്കുകയുണ്ടായി. നെല്ല് പറിച്ചു നട്ടു ഒരുമാസത്തിനു ശേഷം 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലാണ് രണ്ടാം ഘട്ട സ്‌പ്രേയിങ് ഇന്ന് നടന്നത്.
ഡ്രോണിന്റെ വേഗത, പറക്കുന്ന ഉയരം, മൂലകത്തിന്റെ അളവ് എന്നിവ കാർഷിക സർവകലാശാല ശാസ്ത്രജ്ഞരുടെ നിർദ്ദേശ പ്രകാരമാണ് നടന്നത്. പ്രസ്തുത പരിപാടിയിൽ കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജിജു പി അലക്സ് അദ്ധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പ്രദർശനത്തിന്റെ ഔപചാരിക ഉദ്ഘടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ മണികണ്ഠൻ, കൃഷി ഓഫീസർ അജിൽ എം എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക സർവകലാശാല ശാസ്ത്രജ്ഞരായ ഡോ അലൻ തോമസ്, ശിവജി കെ പി, ഡോ അപർണ രാധാകൃഷ്ണൻ, ഡോ ഇന്ദുലേഖ, ഡോ സഞ്ജു ബാലൻഎന്നിവരുടെ നേതൃത്വത്തിലാണ് മുൻനിര പ്രദർശനം നടന്നത്
Leave a Reply