രാജ്യത്ത് ആദ്യമായി 16 ഇനം പഴം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തി സംഭരണം തുടങ്ങി.

കൽപ്പറ്റ.. :
സുഭിക്ഷ കേരളം എന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ അതിജീവനത്തിന്റെ പാതയിലാണ് കാർഷിക മേഖല . ഇതനുസരിച്ചു കാർഷികവിളകൾക്ക് താങ്ങുവില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി രാജ്യത്ത് ആദ്യമായി 16 ഇനം പഴം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തി .കൃഷിവകുപ്പ്, സഹകരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകൾ ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 550 കേന്ദ്രങ്ങളിൽ നിന്ന് തറവില പ്രകാരം പഴം പച്ചക്കറികൾ സംഭരിക്കും.
നവംബർ ഒന്നു മുതൽ നിലവിൽ വരുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ജില്ലാ പ്ലാനിങ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ വരുന്നതിന്റെ ഭാഗമായാണ് വയനാട് ജില്ലയിൽ ആദ്യം സംഭരണം തുടങ്ങിയത്.
വാഴ കർഷകരിൽ നിന്ന് ശേഖരിച്ച വാഴക്കുലകൾ
സംഭരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി . കൽപ്പറ്റ എം.എൽ.എ സി കെ ശശീന്ദ്രൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിബി. ടി. നീണ്ടശേരി അധ്യക്ഷതവഹിച്ചു.
കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മാർക്കറ്റിംഗ് വിപി സുധീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ടി .ആർ . ഷാജി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഫിലിപ്പ് വർഗീസ്, ജെസ്സി മോൾ എ എസ്, ഹോർട്ടികോർപ് ജില്ലാ മാനേജർ സിബി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കല്പറ്റയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.



Leave a Reply