സൗജന്യ കുളമ്പുരോഗ നിയന്ത്രണ പദ്ധതി പ്രകാരം പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
മാനന്തവാടി : മാനന്തവാടി വെറ്റിനറി പോളിക്ലിനിക്കിന്റെയും മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കുളമ്പ് രോഗപ്രതിരോധകുത്തിവെപ്പ് ആരംഭിച്ചു. നവം 3 നകം മുഴുവൻ വീടുകളിലുമെത്തി കന്നുകാലികളിൽ പ്രതിരോധ കുത്തിവെപ്പ് നടത്തും.കേരളത്തില്‍ വരുന്ന മാസങ്ങളില്‍ കന്നുകാലികളില്‍ കുളമ്പ് രോഗവ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ( National Institute of Veterinary Epidemiology and Disease Informatics- NIVEDI) മുന്നറിയിപ്പുണ്ട്. കുളമ്പ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് അതീവ വ്യാപനസാധ്യത വിലയിരുത്തുന്ന ഹൈ റിസ്‌ക് കാറ്റഗറിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പലയിടങ്ങളിലും കുളമ്പ് രോഗം കണ്ടുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ക്ഷീരസംരംഭങ്ങളില്‍ രോഗം വരാതിരിക്കാനും വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപനം ഉണ്ടാകാതിരിക്കാനും കര്‍ഷകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍നിന്നോ വാക്‌സീന്‍ ഇടവേള നീണ്ടതിനാല്‍ വാക്‌സീന്‍ പ്രതിരോധം നഷ്ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ വൈറസ് വ്യാപനമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയതിന്റെ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. ആറു മാസത്തെ ഇടവേളകളില്‍ കര്‍ഷകരുടെ വീടുകളിലെത്തി കന്നുകാലികള്‍ക്കും പന്നികള്‍ക്കും നിര്‍ബന്ധിത കുളമ്പുരോഗ വാക്സീന്‍ നല്‍കുന്നത് കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയതും രോഗവ്യാപനത്തിന് ആക്കം കൂടിയിട്ടുണ്ട്.
മാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘത്തിലെ കർഷകരുടെ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പു നടത്തുന്നതിന്റെ ഉൽഘാടനം സംഘം പ്രസിഡന്റ് പി.ടി. ബിജു നിർവഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. എസ് ദയാൽ , ഡോ. അനൂപ് കെ ചന്ദ്രൻ ,സുതിൻ കുമാർ , സുരേഷ്ബാബു, ബിജു അമ്പി ത്തറ, എം.എസ് മഞ്ജുഷ, സി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.





Leave a Reply