ഓണമെത്തി ഓണമുറ്റത്ത് തുമ്പി തുള്ളൽ നടത്തി തൃക്കൈപ്പറ്റയിലെ വീട്ടമ്മമാർ റിപ്പോർട്ട് : സി.ഡി. സുനീഷ്
തൃക്കൈപ്പറ്റ : മഴയൊഴിഞ്ഞ വയൽക്കരയിലെ വീട്ടു മുറ്റത്ത് തുമ്പി തുള്ളൽ നടത്തി ഒരു കൂട്ടം വീട്ടമ്മമാർ ഏതാണ്ട് വിസ്മൃതിയിലാഴ്നൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് തുമ്പി തുള്ളൽ വീട്ടുമുറ്റങ്ങളിൽ അരങ്ങേറുക.പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇവ അവതരിപ്പിക്കാറുണ്ട്.ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മധ്യത്തിലായിരിക്കുന്ന പെൺകുട്ടിയെ വലംവെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ” തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിക്കപ്പെടുക .പാട്ടു പാടി തുമ്പിയെ ഇറക്കി ഉണർത്തി തുമ്പി ഉറഞ്ഞാടി കഴിഞ്ഞാൽ പാട്ടു പാടി തന്നെ തുമ്പിയെ ഇറക്കുക തന്നെ വേണം. ഉറഞ്ഞാടുന്ന തുമ്പി എന്തോ സിദ്ധി ലഭിച്ച പോലെ ആടി തിമിർത്ത് തളർന്ന് വീണാണ് തുമ്പി തുള്ളലിന് തിരശീല വീഴുക .ഗൃഹാതുതര സ്മരണയിൽ
മാത്രമായി പോയി കൊണ്ടിരിക്കുന്ന ഈ കല അന്യാധീനമാകാതിരിക്കാൻ ആണ് ഇവ അവതരണത്തിന് ഒരുങ്ങിയതെന്ന് വിവിധ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ പറഞ്ഞു. പുതു തലമുറക്ക് ഈ കലാ വെളിച്ചം പകർന്ന് കൊടുക്കാനും ഞങ്ങൾ സന്നദ്ധരാണെന്ന് ഇവർ പറഞ്ഞു.തൃക്കൈപ്പറ്റ സ്വദേശികളായ പാർവ്വതി പി.എ. ,കാർത്ത്യായനി പി. എ ,മിനി ബിജു ,ശാന്ത മുരളി ,വിദ്യ .എൻ . വി ,ഗീത ശശിധരൻ ,ബീന വിജയൻ ,ജിഷ ഷിജു ,ശിവന്യ ഷിജു ,ശിശിര ഷിജു
ഉമ .കെ എന്നിവരാണ് തുമ്പിതുള്ളലിൽ പങ്കെടുത്തത്.
Leave a Reply