മാധ്യമങ്ങൾക്ക് പ്രാണവായുവിന്റെ സ്ഥാനമെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ള

മാനന്തവാടി: ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങൾക്ക് പ്രാണവായുവിന്റെ സ്ഥാനമാണുള്ളതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. മാനന്തവാടി പ്രസ്‌ക്ലബ് സംസ്ഥാനതലത്തിൽ പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലല്ലെങ്കിൽ ജനാധിപത്യ രാജ്യത്തിന് നിലനിൽപ്പില്ല. വിവാദങ്ങൾക്ക് പിറകേ മാത്രം പോകാതെ സത്യത്തെ പ്രകാശപൂരിതമാക്കാനാണ് ഓരോ മാധ്യമപ്രവർത്തകനും പരിശ്രമിക്കേണ്ടത്. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായിരുന്നിട്ടും മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാൻ സുപ്രീംകോടതി പോലും തയ്യാറായില്ല. മാധ്യമങ്ങൾ രാജ്യത്തിന്റെ താത്പര്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവച്ചത്. ഇത് ജനാധിപത്യ രാജ്യത്തിൽ മാധ്യമങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അച്ചടി വിഭാഗത്തിൽ മാതൃഭൂമി തിരുവനന്തപുരം നെടുമങ്ങാട് ലേഖകൻ തെന്നൂർ ബി. അശോകും ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ്18 വയനാട് ലേഖകൻ രതീഷ് വാസുദേവനും പുരസ്കാരം സ്വീകരിച്ചു. പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ മാധ്യമം വെള്ളമുണ്ട ലേഖകൻ റഫീഖ് വെള്ളമുണ്ടയും അഡ്വ. പി.എസ്. ശ്രീധരൻപിള്ളയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. യുവസാഹിത്യകാരൻ സുകുമാരൻ ചാലിഗദ്ദ, പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയവൽ രാമൻ, റിഷി ഗ്രൂപ്പ് എക്സി. ഡയറക്ടർ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത്, പ്രവാസി വ്യവസായി നാസർ കീരിയിൽ, എക്കോ ബെംഗളൂരു എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. റവ.ഫാദര്‍ ആന്റണി സെബാസ്റ്റ്യന്‍ കൂട്ടുങ്കല്‍ എന്നിവരെയും വിക്ടർ ജോർജ് പുരസ്കാരം നേടിയ മലയാള മനോരമ ക്യാമമറാമാൻ ജിതിൻ ജോയൽ ഹാരിം, കുന്നംകുളം പ്രസ്ക്ലബ് മാധ്യമപുരസ്കാരം നേടിയ ഇല്യാസ് പള്ളിയാൽ ഇന്ത്യൻ ട്രൂത്ത് പുരസ്കാരം നേടിയ സുമി മധു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജോസഫ് ഫ്രാൻസിസിനു വേണ്ടി മാതാവ് അന്നമ്മ സെബാസ്റ്റ്യനും ജിതിൻ ജോയൽ ഹാരിമിനുവേണ്ടി മലയാള മനോരമ മാനന്തവാടി ലേഖകൻ കെ.എം. ഷിനോജും പുരസ്കാരം സ്വീകരിച്ചു. സജി ശങ്കറിന്റെ 'കമലദളം' കവിതാസമാഹാരം ചടങ്ങിൽ പ്രകാശനം ചെയ്തു.
മാനന്തവാടി പ്രസ്‌ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ. എൻ.കെ. വർഗീസ്, മാനന്തവാടി പ്രസ്ക്ലബ് സെക്രട്ടറി ലത്തീഫ് പടയൻ, ട്രഷറർ അരുൺ വിൻസെന്റ് എന്നിവർ സംസാരിച്ചു.



Leave a Reply