ലാൻഡ് ബാങ്ക് പരിശോധനക്കിടെ ജീവനക്കാർക്ക് തേനീച്ചയുടെ കുത്തേറ്റു: സബ്ബ് കളക്ടറക്കമുള്ള സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്
കൽപ്പറ്റ :ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ ഭൂമി പരിശോധിക്കുന്നതിനിടെ ജീവനക്കാർക്ക് തേനീച്ചയുടെ കുത്തേറ്റു. ഹർത്താൽ ദിനത്തിൽ ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം സബ് കളക്ടർ ശ്രീലക്ഷ്മി ഐ എ എസ് ഐ.റ്റി ഡി പി പ്രോജക്റ്റ് ഓഫിസർ ഇ. ആർ. സന്തോഷ് കുമാർ, തഹസിൽദാർ ടോമി എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, സബ് കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജോസഫ് വനം വകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർമാർ, വില്ലേജ് റാഫീസർമാർ എന്നിവരടങ്ങിയ സംഘം വൈത്തിരി താലൂക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ ഭൂമി പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. മുട്ടിൽ പഞ്ചായത്തിലെ പറളിക്കുന്നിലെ ഭൂമി പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ തേനീച്ച കൂടിൽ തട്ടിയ ഉടനെ തേനിച്ചകൾ കൂട്ടമായി സബ് കലക്ടർ ഉൾപ്പെടെയുള്ള സംഘത്തിന് നേർക്ക് വരികയായിരുന്നു. ഐ റ്റി ഡിപി ഓഫിസിലെ ഡ്രൈവർ രമാകാന്തൻ തേനിച്ചകളുടെ കുത്തേറ്റതിനു ശേഷം പരിശോധക സംഘത്തിൽ നിന്നും മാറി മറ്റൊരു ഭാഗത്തേക്ക് പോയതിനാലാണ് സബ് കലക്ടർ ഉൾപ്പെടെയുള്ള സംഘം തേനീച്ചയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വിമുക്ത ഭടനായ രമാകാന്തന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലമാണ് പരിശോധക സംഘത്തിന് തേനീച്ചകളുടെ കുത്തേൽക്കാതെ രക്ഷപെടാനിടയായത്. തേനീച്ചയുടെ ആക്രമണത്തിനിരയായ രമാകാന്തൻ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Leave a Reply