പകർച്ചവ്യാധികൾക്കു തടയിടാൻ ‘തൽസമയ’ സംവിധാനം വരുന്നു : ആദ്യം വയനാട്ടിലടക്കം കേരളത്തിലെ ആറ് ജില്ലകളിൽ
കൽപ്പറ്റ: പകർച്ചവ്യാധികൾക്കു തടയിടാനും വേഗത്തിൽ പ്രതിവിധി ലഭ്യമാക്കാനുമായി ‘തൽസമയ’ (റിയൽ ടൈം) സംവിധാനവും സോഫ്റ്റ്‌വെയറും വരുന്നു.
ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്ഫോം (ഐഎച്ച്ഐപി) എന്ന പേരിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച പദ്ധതിയിൽ ഉൾപ്പെട്ട ഏഴു സംസ്ഥാനങ്ങൾക്കൊപ്പം കേരളവുമുണ്ട്. പരിശീലനം പുരോഗമിക്കുന്ന പദ്ധതി അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ നിലവിൽ വരും.
സംസ്ഥാനത്ത് ഓരോ ദിവസവും റിപ്പോർട്ടു ചെയ്യുന്ന പകർച്ചവ്യാധികളുടെ വിവരങ്ങളിൽ ചിലതു പ്രതിദിനവും ബാക്കിയുള്ളവ ആഴ്ചയിലൊരിക്കലുമാണു കേന്ദ്ര വിവരശേഖരണക്കണക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. എന്നാൽ ഐഎച്ച്ഐപി സോഫ്റ്റ്‌വെയർ സംവിധാനം നിലവിൽ വരുന്നതോടെ പരിശോധനകൾക്കിടയിൽ തന്നെ വിവരങ്ങൾ ഡോക്ടർമാർക്കു മൊബൈൽ ഫോൺ അല്ലെങ്കിൽ ടാബ് വഴി അപ്‌ലോഡ് ചെയ്യാം.
ഏതെങ്കിലും മേഖല കേന്ദ്രീകരിച്ച് പ്രത്യേക പകർച്ചവ്യാധി പടരുന്നുണ്ടെങ്കിൽ ഈ സംവിധാനം വഴി വേഗത്തിൽ തിരിച്ചറിയാനും വേണ്ട നടപടികൾ സ്വീകരിക്കാനും സാധിക്കും. സോഫ്റ്റ്‌വെയർ നിരീക്ഷിക്കാനായി വിദഗ്ധ ഡോക്ടർമാരുടെ സംഘം കേന്ദ്രതലത്തിലുമുണ്ടാകും. പദ്ധതിക്കു മുന്നോടിയായി സംസ്ഥാന – ജില്ലാ തല പരിശീലനം പുരോഗമിക്കുകയാണ്. എന്നാൽ, നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ല ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. കേരളത്തിൽ ‘റിയൽ ടൈം’ സംവിധാനം വയനാടിന് പുറമെ കൊല്ലം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് വരുന്നത്.
Leave a Reply