കാത്തിരുന്ന ജോലി ലഭിച്ചിട്ടും ശമ്പളമില്ല: വളക്കച്ചവടത്തിൽ എന്റെ ജീവിതം മുങ്ങിപ്പോയി.. : നൊമ്പരപ്പെടും അനിൽ ഭാര്യക്കെഴുതിയ കത്ത് വായിച്ചാൽ
: തലപ്പുഴയിൽ ആത്മഹത്യ ചെയ്ത തവിഞ്ഞാൽ സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനും സി.പി.എം പ്രവർത്തകനുമായ പി.എം.അനിൽകുമാർ എഴുതിയത് സ്വന്തം രക്തം പുരട്ടിയ ആറ് കത്തുകൾ. ഭാര്യയ്ക്ക് പുറമെ പാർട്ടി നേതാക്കൾക്കും സുഹൃത്തുക്കൾക്കും കത്തുകളുണ്ട്.ഈ കത്തുകളിലെല്ലാമുള്ള പ്രധാന ഉള്ളടക്കം സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ പി.വാസു കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ്.കത്തുകൾ താൻ തന്നെ എഴുതിയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ഇതിൽ രക്തം പുരട്ടിയത്.കത്തുകൾ പോലീസിന് കിട്ടാതിരിയ്ക്കാൻ ശരീരത്തിൽ വെയ്ക്കാതെ പ്രത്യേകം പേരെഴുതി അലമാരയിൽ ഭദ്രമായി സൂക്ഷിച്ച നിലയിലായിരുന്നു.ബാങ്ക് പ്രസിഡന്റ് പി.വാസുവിനെതിരെയും സെക്രട്ടറിയ്ക്കെതിരെയും അതീവ ഗുരുതര ആരോപണമാണ് ഈ കത്തുകളിൽ നിറയെ ഉള്ളത്.വലിയ മാനസീക പീഡനം ഏൽക്കേണ്ടി വന്നതായി എഴുതിയിട്ടുണ്ട്.വളം വില്പനയുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ ബാധ്യത തന്റെ തലയിൽ കെട്ടിവെയ്ക്കുകയും തന്നെ കൊണ്ട് ഈ തുക ബാങ്കിൽ അടപ്പിക്കുകയും ചെയ്തതായി കത്തിൽ ആരോപിക്കുന്നു.ഇവർ വളം കച്ചവടത്തിൽ വൻ തുക കമ്മീഷൻ കൈപ്പറ്റുകയും ഇതിനെല്ലാം നിവൃത്തികേട് മൂലം കൂട്ട് നിൽക്കേണ്ടി വന്നതായും കത്തിലുണ്ട്. എനിയ്ക്ക് നഷ്ടപ്പെട്ട തുക എന്റെ കുടുംബത്തിലേക്ക് തിരിച്ച് എത്തിയ്ക്കാനും കുടുംബത്തിന് നീതീ ലഭ്യമാക്കണമെന്നും സി.പി.എം നേതാക്കൾക്കെഴുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.കത്തുകൾ പുറത്തായതോടെ സി.പി.എം പ്രവർത്തകരും അനിൽകുമാറിന്റെ മറ്റ് സുഹൃത്തുക്കളും ഞായറാഴ്ച രാത്രിയോടെ പ്രതിഷേധ പ്രകടനം നടത്തുകയും ആരോപണവിധേയനായ പി.വാസുവിന്റെ വീടിന് നേരെ കല്ലെറിയുകയും ചെയ്തു.ജനൽ ചില്ലുകളും വീട്ടിലേക്കുള്ള കവാടത്തിന്റെ ഓടുകളും കല്ലേറിൽ തകർന്നു.വീടാക്രമിച്ചതിൽ പ്രദേശത്തെ 20 പേർക്കെതിരെ തലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.കത്തുകൾ കൈമാറാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിന് തയ്യാറായില്ല.കത്തുകൾ വക്കീലിന്റെ കൈവശമാണെന്നും ഇത് കോടതിയിൽ ഹാജരാക്കുമെന്നും ഇവർ പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടതെല്ലാം നിനക്ക് തിരിച്ചു കിട്ടുമെന്നാണ് ഭാര്യക്കെഴുതിയ കത്തിലുള്ളത്.
Leave a Reply