പിറകോട്ടു പോകാനാകുന്ന റിവേഴ്സ് ബൈക്ക്; ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ജൂഡും ശ്രീജിത്തും.
ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച കണ്ടു പിടിത്തത്തിലൂടെ വയനാട്ടുകാർക്ക് അഭിമാനമാവുകയാണ് ജൂഡ് തദേവൂസും പിജെ ശ്രീജിത്തും. കൽപ്പറ്റ കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ രണ്ടാംവർഷ വിദ്യാർഥികളായ ഇരുവരും. റിവേഴ്സിൽ സഞ്ചരിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ബൈക്കാണ് ഇവർ ഉണ്ടാക്കിയെടുത്തത്. വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞ് റിവേഴ്സ് സ്വിച്ച് ഇട്ട് ആക്സിലേറ്റർ കൊടുത്താൽ എളുപ്പത്തിൽ പിറകോട്ടു പോകാൻ കഴിയും എന്നതാണിന്റെ ഏറ്റവും വലിയ പ്രത്യോകത. റിവേഴ്സ് സഞ്ചരിക്കുക മാത്രമല്ല, എട്ട് മണിക്കൂർ ചാർജ് ചെയ്താൽ 80 കിലോമീറ്റർ വരെ സുഖമായി യാത്ര ചെയ്യാൻ കഴിയും. അഥവാ ചാർജ് കഴിഞ്ഞാൽ വെറും പത്ത് മിനിറ്റ് നിർത്തിയിട്ടാൽ സ്വമേധയാ ചാർജായി 20 കിലോമീറ്റർ പിന്നെയും സഞ്ചരിക്കാം. ഇതെ കാര്യം തന്നെ വീണ്ടും ചെയ്യാം. 20 എംഎഎച്ചുള്ള നാല് ബാറ്ററിയും ഒരു മോട്ടറുമാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. 35 കിലോമീറ്ററാണ് വേഗതാ പരിധി. നിലവിലുള്ള ഇലക്ട്രിക്ക് വണ്ടികൾക്ക് മൈലേജ് കുറവും, വില കൂടുതലും, കയറ്റം കയറാൻ ബുദ്ധിമുട്ടാണ് ഇതിനൊക്കെ പരിഹാരമുണ്ടാക്കാനാണ് ബൈക്ക് കണ്ടു പിടിച്ചതെന്ന് ജൂഡും ശ്രീജിത്തും പറയുന്നു. ഈ ടെക്നേളജിയിലുള്ള വണ്ടികൾക്കായി ഓർഡറുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നും ഇവർ പറയുന്നു. കോളേജിൽ ഇരുവരും വെറെയൊരു പ്രൊജക്ടിന്റെ ഭാഗമായി മൗണ്ടയ്ൻ ബൈക്കുണ്ടാക്കുന്ന തിരക്കിലാണിപ്പോൾ.
രണ്ടുവർഷം മുൻപ് പത്താം തരത്തിൽ പഠിക്കുമ്പോൾ ജൂഡ് റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന ക്ലീനിങ് കാർ ഉണ്ടാക്കിയിട്ടുണ്ട്. തുടർച്ചയായി നാലു മണിക്കൂർ കാർ പ്രവർത്തിപ്പിക്കാം എന്നതാണ് കാറിന്റെ പ്രത്യോകത. റോളറും മോപ്പും വാട്ടർ സ്പ്രെയറും കാറിൽ ഘടിപ്പിച്ചിട്ടുണ്ട്. 2005 മോഡൽ ആക്ടീവയുടെ എഞ്ചിൻ ഉപയോഗിച്ച് ഒരാൾക്ക് സഞ്ചരിക്കാവുന്ന കാറാണ്. കാറിനു വേണ്ട ചെയ്സും മറ്റു ഭാഗങ്ങളും വീട്ടിൽ തന്നെയുള്ള കിംഗ് ഇലക്ട്രിക്കൽ ഗ്യാരേജിൽ ഉണ്ടാക്കിയെടുത്തതാണ്.
ഇതു കൂടാതെ പുകമലിനീകരണം കൂടുതലുണ്ടാക്കുന്ന ടു സ്ട്രോക്ക് വണ്ടികളിലെ പുക ലിക്വിഡ് ആക്കി വീട്ടിൽ പാചകത്തിനു പയോഗിക്കാവുന്ന പുതിയ ആശയത്തിന് തുടക്കം കുറിക്കുന്നുണ്ട്. ഭാവിയിൽ ഏതുതരത്തിലുള്ള പ്ലാസ്റ്റിക്കിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഉപകരണവും, പ്രളയത്തിലും മറ്റും സഹായകമാകുന്ന രീതിയിലുള്ള ഓൺറോഡും ഓഫ്റോഡും വെള്ളത്തിലൂടെയും സഞ്ചരിക്കാൻ പറ്റുന്ന രീതിയിലുള്ള കാർ ഉണ്ടാക്കണമെന്നാണ് ജൂഡ് ഉദ്ദേശിക്കുന്നത്. സാമ്പത്തികമാണ് പ്രശ്നം. ഇലക്ട്രോണിക്സിൽ ശാസ്ത്രജ്ഞന്മാരാകാനാണ് ഇവരുടെ ആഗ്രഹം. പിന്തുണയുമായി അധ്യാപകരും കുടുംബവും കൂടെയുണ്ട്.
( റിപ്പോർട്ട്: ജിൻസ് തോട്ടുംങ്കര)
Leave a Reply