മൊബൈലുകൾക്ക് റേഞ്ചില്ല; മേലെ വരയാൽ പ്രദേശം പരിധിയ്ക്ക് പുറത്ത്
തലപ്പുഴ: ബി.എസ്.എൻ.എൽ മൊബൈലുകൾക്ക് പിന്നാലെ സ്വകാര്യ കമ്പനികളുടെ മൊബൈലുകൾക്കും മേലെ വരയാൽ പ്രദേശത്ത് റേഞ്ച് കുറഞ്ഞു.ഇതോടെ നിരവധി ഉപഭോക്താക്കളാണ് ആരുമായും ബന്ധപ്പെടാൻ കഴിയാതെ ഈ പ്രദേശത്ത് നട്ടം തിരിയുന്നത്.കഴിഞ്ഞ നാല് മാസത്തിലേറെയായി ഇവിടെ മൊബൈൽ നെറ്റ് വർക്ക് കാര്യക്ഷമായി പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.നിലവിൽ കാപ്പാട്ടുമലയിലാണ് എല്ലാ കമ്പനികളുടെയും മൊബൈൽ ടവറുകൾ സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ടവറുകളിൽ നിന്നാണ് പ്രധാനമായും ഈ പ്രദേശത്തെ മൊബൈലുകൾക്ക് സിഗ്നലുകൾ ലഭിക്കുന്നത്.മുമ്പ് ബി.എസ്.എൻ.എൽ മൊബൈലുകൾക്ക് മാത്രമായിരുന്നു നെറ്റ് വർക്ക് കിട്ടാത്ത പ്രശ്നമുള്ളത്.ഇടയ്ക്കിടെ ബി.എസ്.എൻ.എൽ ടവറുകൾ പണിമുടക്കുകയും റേഞ്ച് കുറയുകയും ചെയ്തതോടെ പ്രദേശത്തുള്ളവർ പലരും വൊഡാഫോൺ,ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ നെറ്റ് വർക്കുകളിലേക്ക് മാറിയിരുന്നു.നാല് മാസം മുമ്പ് വരെ ഈ പ്രദേശത്ത് ഈ കമ്പനികളുടെ നെറ്റ് വർക്കുകൾക്ക് മികച്ച റേഞ്ച് ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ റേഞ്ച് തീരെയില്ല.കമ്പനികളുടെ കസ്റ്റമർ കെയർ നമ്പറുകളിൽ പലരും പലതവണ വിളിച്ചിട്ടും ഫലമില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.മേലെ വരയാലിലെ കാവുഞ്ചോല, പാലക്കോളി എന്നിവിടങ്ങളിലാണ് റേഞ്ച് തീരെയില്ലാത്തത്.ഇവിടങ്ങളിലെ കുന്നിൻമുകളിൽ താമസിക്കുന്നവരുടെ മൊബൈലുകൾക്ക് പോലും റേഞ്ചില്ല. സ്വകാര്യ കമ്പനികളുടെ നെറ്റ് വർക്കിനെക്കാളും ബി.എസ്.എൻ.എൽ നെറ്റ് വർക്ക് മെച്ചപ്പെട്ടതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ ഇതിലേക്ക് വീണ്ടും മാറി തുടങ്ങിയിട്ടുണ്ട്.
Leave a Reply