കോവിഡ് സെന്ററിലേക്ക് കൊണ്ടുപോവാൻ ആമ്പുലൻസ് എത്തി :പുഴയിൽ ചാടുമെന്ന് യുവതി
; ആദിവാസി യുവതി ആത്മഹത്യ ഭീഷണി ഉയർത്തി
പനമരം : കോവിഡ് സെന്ററിലേക്ക് കൊണ്ടുപോവാൻ ആമ്പുലൻസ് എത്തിയതറിഞ്ഞ് ആദിവാസി യുവതി ആത്മഹത്യ ഭീഷണി ഉയർത്തി. പനമരം കൊളത്താറ ആദിവാസി കോളനിയിലെ യുവതിയാണ് ആമ്പുലൻസ് കണ്ട് പേടിച്ച് പുഴയിൽ ചാടുമെന്ന് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മാനന്തവാടിയിലെ കോവിഡ്
സെന്ററിലേക്ക് കൊണ്ടു പോവാനാണ് പനമരത്ത് നിന്നും ആമ്പുലൻസ് കോളനിയിൽ ചെന്നത്. എന്നാൽ ആമ്പുലൻസ് കണ്ടതും യുവതി നേരെ ഓടി പുഴയോരത്തെത്തി. തുടർന്ന് തന്നെ കൊണ്ടുപോവാൻ ശ്രമിച്ചാൽ പുഴയിൽ ചാടുമെന്ന് ഭീഷണി മുഴക്കുകയും സമീപത്തെ കുറ്റിക്കാട്ടിൽ ഓടി കയറുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവതിയെ ഭർത്താവ് തിരികെ കൊണ്ടുവന്നത്. തുടർന്ന് യുവതിയെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞോത്തെ ഭർതൃ വീട്ടിൽ നിന്നും രണ്ടാഴ്ച്ച മുമ്പാണ് യുവതി കൊളത്താറയിൽ എത്തിയത്. പല്ല് വേദനയും തൊണ്ടവേദനയും വന്നതിനെ തുടർന്ന് ഈ മാസം 6 ന് യുവതി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് നടത്തിയ കോവിഡ് പരിശോധന ഫലത്തിലാണ് പിന്നീട് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് സംഭവം അരങ്ങേറുന്നത്.
Leave a Reply