ലോക്ക് ഡൗണിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്തത് 158 കുട്ടികള്‍ : റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നത്
: കേരളത്തിൽ ഈവർഷം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. 158 കുട്ടികളാണ് ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ഏറ്റവും കൂടുതൽ കുട്ടികൾ ആത്മഹത്യ ചെയ്തത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ ആത്മഹത്യചെയ്തതിൽ പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. 90 പെൺകുട്ടികളാണ് കഴിഞ്ഞ ജനുവരി ഒന്നുമുതൽ ജൂലൈ 31 വരെയുള്ള സമയങ്ങളിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ആത്മഹത്യ ചെയ്ത കുട്ടികളിൽ ഭൂരിഭാഗവും 15- മുതൽ 18 വയസ് വരെയുള്ള പ്രായ പരിധിയിൽ പെട്ടവരാണ് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത. ഈ പ്രായത്തിലുള്ള 108 കുട്ടികളാണ് ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇവർ. പരീക്ഷ സംബന്ധിച്ചുള്ള സമ്മർദ്ദമോ പഠനസംബന്ധമായ വിഷയങ്ങളോ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടിലെ നിഗമനം.
ആത്മഹത്യ കൂടുതലും നടന്നിട്ടുള്ളത് അവരവരുടെ വീടുകളിൽ തന്നെയാണ്. മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കാതെ ദിവസത്തിൽ ഭൂരിഭാഗം സമയവും വീടിനുള്ളിൽ കഴിയേണ്ടി വരുന്നത് ആത്മഹത്യയ്ക്ക് ഒരുകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതിൽ അധികവും. 132 പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്.
ആത്മഹത്യ ചെയത 141 കുട്ടികൾക്കും കാര്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നതും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടികൾ പോലും ആത്മഹത്യയിൽ അഭയം തേടി. ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നത് മധ്യവർഗ കുടുംബങ്ങളിലാണ്. 51 ശത്മാനം. പാവപ്പെട്ട കുടുംബങ്ങളിലും കുട്ടികളുടെ ആത്മഹത്യ നിരക്ക് കൂടുതലാണ്-38 ശതമാനം.
93 ശതമാനം കുട്ടികളും മുമ്പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നില്ലെന്നതും ഗൗരവമർഹിക്കുന്നു. പഠനത്തിൽ മുമ്പന്തിയിൽ നിന്നവർ, സ്്റ്റുഡന്റ്സ് പോലീസ് കേഡറ്റായിരുന്നവർ, രാഷ്ട്രപതിയുടെ മെഡൽ വാങ്ങിയവർ ഒക്കെ മരിച്ചവരിൽ ഉൾപ്പെടും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്നങ്ങളെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.



Leave a Reply