മൂല്യബോധമുള്ള സഞ്ചാരികള്‍ക്കായി ടൂറിസം മേഖല സ്വയം സജ്ജമാകണം: കെടിഎം സെമിനാര്‍
റിപ്പോർട്ട് : പ്രത്യേക ലേഖകൻ….
കൊച്ചി: കൊവിഡ് മഹാമാരിയ്ക്ക് ശേഷം സഞ്ചാരികളിലെ മൂല്യബോധത്തിലുണ്ടായ മാറ്റമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ടൂറിസം മേഖല സ്വയം സജ്ജമാകണമെന്ന് കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്ന ആദ്യ സെമിനാര്‍ അഭിപ്രായപ്പെട്ടു. സഞ്ചാരത്തിലെ മാറുന്ന പ്രവണതകള്‍ എന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചാവിഷയം.
കൊവിഡാനന്തരം ലോകത്തെമ്പാടുമുള്ള ജനങ്ങളിലുണ്ടായ വൈകാരികമാറ്റം സഞ്ചാരികളിലുമുണ്ടായിട്ടുണ്ടെന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. സഞ്ചാരികളിലെ മൂല്യബോധം ഏറെ വളര്‍ന്നു കഴിഞ്ഞു. വായു, വെള്ളം, പരിസരം തുടങ്ങിയവയുടെ ശുചിത്വം, പ്രദേശവാസികളുടെ ജീവിതനിലവാരം എന്നിവ പല സഞ്ചാരികള്‍ക്കും വൈകാരികമായ വിഷയമായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുകള്‍ നല്‍കുന്ന പൊതു അറിയിപ്പുകള്‍ ഗൗരവമായി കാണുന്ന സഞ്ചാരികള്‍ ഏറെയുണ്ട്. ദീര്‍ഘദൂര സഞ്ചാരികള്‍ സാധാരണ നിലയിലേക്കെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് കരുതേണ്ടത്. അതിനാല്‍ തന്നെ ഹ്രസ്വദൂര സഞ്ചാരികളെ ടൂറിസം വ്യവസായം കൂടുതല്‍ പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സഞ്ചാരികളിലാണ് ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന്‍റെ സമീപഭാവിയെന്ന് ഐടിസി ഫോര്‍ച്യൂണ്‍സ് എം ഡി സമീര്‍ എംസി ചൂണ്ടിക്കാട്ടി. ടൂറിസം സംബന്ധിയായ നിരവധി ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങുന്നവരാണ് ഈ വിഭാഗം. ഈ ആവശ്യങ്ങള്‍ വേണ്ടിരീതിയില്‍ കൈകാര്യം ചെയ്യാന്‍ ടൂറിസം മേഖല സ്വയം തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ ഉത്തരവാദിത്ത ടൂറിസം, മൂല്യാധിഷ്ഠിത ടൂറിസം എന്നിവയാണ് ഏറ്റവും എളുപ്പവഴിയെന്ന് ജര്‍മ്മനിയിലെ ഇന്‍റര്‍നാഷണല്‍ ടൂറിസ്മസ് ബോര്‍സിന്‍റെ സിഎസ്ആര്‍ കമ്മീഷണര്‍ റിക ജീന്‍ ഫ്രാങ്കോയിസ് പറഞ്ഞു. പ്രാദേശികമായി ചിന്തിക്കുക, ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുക എന്നിവയാകണം ലക്ഷ്യം. പ്രാദേശിക സംസ്ക്കാരത്തെ വാണിജ്യവത്കരിക്കാതെ ശ്രദ്ധിക്കണം. ദീര്‍ഘദൂര സഞ്ചാരികള്‍ സാധാരണ നിലയിലേക്കെത്താന്‍ 2025 വരെയെങ്കിലും കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു.
സുസ്ഥിര വികസനലക്ഷ്യങ്ങള്‍ നേടുന്നതില്‍ കേരളം മറ്റ് രാജ്യങ്ങള്‍ക്ക് വരെ മാതൃകയാണെന്ന് എ ആന്‍്റ് കെ വൈസ്പ്രസിഡന്‍റ് അമിത് ശര്‍മ ചൂണ്ടിക്കാട്ടി. അനുഭവങ്ങള്‍ക്ക് പണം ചെലവഴിക്കാനാണ് അമേരിക്കയില്‍ 72 ശതമാനം ആളുകളും താത്പര്യപ്പെടുന്നത്. പരമ്പരാഗത സഞ്ചാരികളെ അപേക്ഷിച്ച് മൂല്യാധിഷ്ഠിത സഞ്ചാരികള്‍ ടൂറിസം മേഖലയെ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, സെമിനാര്‍ കമ്മിറ്റി ചെയര്‍മാനും കെടിഎം മുന്‍ പ്രസിഡന്‍റുമായ റിയാസ് അഹമ്മദ്, കോ-ചെയര്‍മാന്‍ നിര്‍മല ലില്ലി എന്നിവരും സെമിനാറില്‍ സന്നിഹിതരായിരുന്നു. കെടിഎം മുന്‍ പ്രസിഡന്‍റ് ഇ എം നജീബ് മോഡറേറ്റായി. സെമിനാറിന് ശേഷം ചോദ്യോത്തരവേളയും നടന്നു.
Leave a Reply