മഠാധികൃതരുടെ മാനസിക പീഡനമെന്ന് ആരോപണം: സിസ്റ്റർ ലൂസി കളപ്പുരക്കൽ സത്യാഗ്രഹ സമരത്തിലേക്ക്
മാനന്തവാടി : മാനന്തവാടി കാരയ്ക്കമലയിലെ മഠത്തിന് മുൻപിൽ സിസ്റ്റർ ലൂസി കളപുരയ്ക്കൽ സത്യാഗ്രഹ സമരം നടത്തും. മഠാധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്.നിലവിൽ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റർ ലൂസി കളപ്പുരയ്ക്കും അനുവദിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരായ നിലപാടാണ് മഠാധികൃതർ സ്വീകരിക്കുന്നത് എന്നാണ് ആരോപണം.സിസ്റ്റർ ലൂസി കളപ്പുര ബോധിപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി അവസാന തീർപ്പ് കൽപ്പിക്കുന്നത് വരെ സിസ്റ്റർക്ക് കാരയ്ക്കാമല എഫ്സിസി കോൺവെന്റിൽ തുടർന്ന് താമസിക്കാനും കാലങ്ങളായി സിസ്റ്റർക്കും സഹകന്യാസ്ത്രീകൾക്കുമായി മഠം അധികൃതർ അനുവദിച്ചിരിക്കുന്ന പൊതുവായ എല്ലാ ആനുകൂല്യങ്ങളും ഒരുപ്പോലെ ഉപയോഗിക്കാനും മാനന്തവാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി അനുവാദം നൽകിയിരുന്നു.. എന്നാൽ കോടതിയുടെ ഈ നിർദ്ദേശത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളാണ് മഠം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പറയുന്നത്. സിസ്റ്റർക്ക് ഭക്ഷണം സിസ്റ്റർ നിഷേധിക്കുന്നതോടൊപ്പം ഭക്ഷണം പാചകം ചെയ്യാനുള്ള അടുക്കള സൗകര്യം കൂടി നിഷേധിക്കുന്ന സമീപനമാണ് കുറച്ച് കാലങ്ങളായി മഠം അധികൃതർ കൈക്കൊള്ളുന്നത് എന്നും സിസ്റ്റർ ആരോപിച്ചു. ഈ കാര്യത്തിൽ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മഠത്തിന് മുൻപിൽ സത്യാഗ്രഹ സമരമാരംഭിക്കുന്നത്.
Leave a Reply