കാട്ടാമയെ വേട്ടയാടിക്കൊന്നു തിന്ന മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
കാട്ടാമയെ വേട്ടയാടിക്കൊന്നു തിന്ന കുറ്റത്തിന് മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് പാലുകുന്ന് നിവാസികളായ അശ്വിന് നിവാസില്‍ അശ്വിന് എ പ്രസാദ് (35), വാകയാട് കോളനിയിലെ രവീന്ദ്രന് (56), ജിതിന് കുമാര്‍ (28) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഷംസു എന്നാള്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്. അഞ്ചുകുന്നിലെ പാലുകുന്ന് ഭാഗത്ത് 1972 ലെ വന്യജീവി (സംരക്ഷണം) നിയമം ഷെഡ്യൂള്‍ 4 ല്‍പ്പെട്ട കാട്ടാമയെ ( ട്രാവന്‍കൂര്‍ ടോര്‍ട്ടോയിസ്) വേട്ടയാടിക്കൊന്ന് ഇറച്ചിയാക്കി പാകം ചെയ്ത് ഭക്ഷിക്കുകയും ആമയുടെ പുറംതോട് സ്വഭവനത്തില്‍ സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അശ്വിന് നിലവില്‍ മാനന്തവാടി എസ്.എം.എസ് സ്റ്റേഷനിലെ സ്ത്രീപീഡനകേസിലെ പ്രതികൂടിയാണ്. കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി ധനേഷ് കുമാറി(ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍)ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഒന്നാം പ്രതിയായ അശ്വിന് സ്ഥിരമായി കാട്ടാമകളെ പിടികൂടി ഭക്ഷിച്ചുവന്നിരുന്നതായും നാലാം പ്രതിയായ ഷംസു ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരുന്നയാളായിരുന്നൂവെന്നും വനംവകുപ്പ് പ്രസ്താവിച്ചു. വയനാട് ജില്ലയുടെ പലഭാഗങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ കാട്ടാമകളെ പിടികൂടി കച്ചവടം നടത്തി വരുന്നുവെന്നും ആയതിനാല്‍ തന്നെകൂടുതല്‍ പേര് ഇത്തരത്തില്‍ ഈ കുറ്റക്യത്യവുമായി ബന്ധപ്പെട്ട് കണ്ണികളായുള്ളതായും സംശയിക്കുന്നതായി വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് വിജിലന്‍സ് വിഭാഗം ഇതില്‍ പ്രത്യേകമായി നിരീക്ഷണം നടത്തി വരുന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ധനേഷ് കുമാര്‍ പറഞ്ഞു. കല്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ചിലെ എം പത്മനാഭന് (റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍), കെ.വി.ബിജു ( മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍), എ.എസ് രാജന്( സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍), പി അനില്‍ കുമാര്‍( സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ (വെള്ളമുണ്ട സെക്ഷന്‍), വിഷ്ണു വി.പി. (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍) ജസ്റ്റിന് ഹോള്ഡന് ഡി റൊസാരിയോ (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍), എം. രാജേഷ് ( ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ )വെള്ളമുണ്ട സെക്ഷന്‍), രാജീവ് വി.എസ് (ഫോറസ്റ്റ് ഡ്രൈവര്‍) കെ.ബി ശശി, ട്രൈബല്‍ വാച്ചര്‍ (വെള്ളമുണ്ട സെക്ഷന്‍) തുടങ്ങിയവര്‍ പരിശോധനിയില് പങ്കെടുത്തു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.





Leave a Reply