രാജ്യസഭാംഗത്വം രാജിവെച്ച വീരേന്ദ്രകുമാറിന് വിപ്പ് നല്‍കാനുള്ള അധികാരമില്ല: ജെ ഡി യു
കൽപ്പറ്റ: രാജ്യസഭാംഗത്വം രാജിവെച്ച വീരേന്ദ്രകുമാറിന് വിപ്പ് നല്‍കാനുള്ള അധികാരമില്ലെന്ന് ജെ ഡി യു. വിപ്പ് ലംഘിച്ചാല്‍ ഏത് ഉന്നതനായാലും നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ജെ ഡി യുവിന്റെ അമ്പ് ചിഹ്നത്തില്‍ മത്സരിച്ച ഒരു ജനപ്രതിനിധി പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം പി വീരേന്ദ്രകുമാറാണെന്നാണ്. എന്നാല്‍ നിധീഷ്‌കുമാറിന്റെ ജെ ഡി യുവിന്റെ ഭാഗമായത് കൊണ്ടായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജി വെച്ചത്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യനാകുമെന്ന തിരിച്ചറിവിലാണ് അദ്ദേഹം രാജിവെക്കാന്‍ ഇടയായത്. സംസ്ഥാനത്ത് അമ്പ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച എണ്‍പതിലധികം ജനപ്രതിനിധികള്‍ക്കും ഇതു ബാധകമാണ്. കല്‍പ്പറ്റ നഗരസഭയിലെ സ്ഥിതിയും മറിച്ചല്ല. അതുകൊണ്ട് തന്നെ അമ്പ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ജനപ്രതിനിധികള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം വീരേന്ദ്രകുമാറിനില്ലെന്നും സംസ്ഥാനകമ്മിറ്റിയുടെ തീരുമാനപ്രകാരം ജനറല്‍ സെക്രട്ടറി മാടായി ലത്തീഫ് പ്രസ്താവനയില്‍ അറിയിച്ചു. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സംസ്ഥാനകമ്മിറ്റിയുടെ തീരുമാനത്തിന് പിന്നാലെ ജില്ലയിലെ വീരേന്ദ്രകുമാര്‍ വിഭാഗത്തിലെ ഒരു യുവനേതാവ് ജെ ഡി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം ഭീഷണി കൊണ്ടൊന്നും ജെ ഡി യുവിന് പിന്നോട്ടുപോകാനാവില്ലെന്നും ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply