കുറുവ ദ്വീപ് തുറന്ന് പ്രവർത്തിക്കണം -കുറുവ ജനകീയ സംരക്ഷണ സമിതി
മാനന്തവാടി:കുറുവ ദ്വീപ് തുറന്ന് പ്രവർത്തിക്കണമെന്ന്
കുറുവ ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതിൽ കുറുവയെ മാത്രം
മാറ്റി നിർത്തി നിയന്ത്രണങ്ങൾ നീക്കിയതിൽ സമിതി ഖേദം അറിയിച്ചു. അതിനായി മുഖ്യമന്ത്രി –
വനം – ടൂറിസം വകുപ്പ് മന്ത്രിമാർക്കും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ജില്ലാ കളക്ടർക്കും
നിവേദനങ്ങൾ നല്കുവാനും തീരുമാനിച്ചു. സന്ദർശകർ ധാരാളമായി വരുന്ന നവംബർ – ഡിസംബർ
മാസമാകുമ്പോഴേക്കും തീരുമാനമായിട്ടില്ലെങ്കിൽ മുഴുവൻ ഗ്രാമവാസികളെയും ഉൾപ്പെടുത്തി സമര
പരിപാടികൾക്ക് നേതൃത്വം നൽകുവാനും യോഗം തീരുമാനിച്ചു. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതു
പോലെ സന്ദർശകർക്ക് വൈകുന്നേരം 3.30 വരെ പ്രവേശന അനുമതി ലഭിക്കണമെന്നും
നിവേദനത്തിൽ ആവശ്യപ്പെട്ടു. ചെറുകിട കച്ചവടങ്ങളും കുടുംബശ്രീ തലത്തിലുള്ള ഹോട്ടൽ
വ്യവസായങ്ങളുമായി 400 ഓളം കുടുംബങ്ങൾ ഇപ്പോൾ നിത്യ ദുരിതത്തിലാണ് ഉള്ളത്. അതിനാൽ
എത്രയും വേഗത്തിൽ തന്നെ കുറുവ തുറന്നു പ്രവർത്തിക്കുവാനുള്ള തീരുമാനം അധികൃതരുടെ
ഭാഗത്തുനിന്നും ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പാൽവെളിച്ചം- ഷാണമംഗലം
(ബാവലി) റോഡിന്റെ നിർമ്മാണം തുടങ്ങി 6 വർഷമായിട്ടും പണി പൂർത്തിയാക്കാത്തതിൽ യോഗം.
ഖേദം പ്രകടിപ്പിക്കുകയും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. ഇപ്പോൾ
പാൽവെളിച്ചം – മാനന്തവാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന 2 ബസ്സുകൾ സർവ്വീസ്
വെട്ടിച്ചുരുക്കുവാനുള്ള തീരുമാനത്തിൽ നിന്നും മാറ്റം വരുത്തണമെന്നും ഗ്രാമവാസികൾ മറ്റു
പാരലൽ സർവീസുകളെ ആശ്രയിക്കാതെ ബസ്സിനെ നിലനിർത്തണമെന്നും ഇതിനായി
ഗ്രാമവാസികൾക്ക് ബോധവൽക്കരണം നടത്തുവാനും യോഗം തീരുമാനിച്ചു. കൺവീനർ
സുഗതൻ.കെ, പ്രസിഡന്റ് പി.പത്മരാജൻ, സെക്രട്ടറി മോഹനൻ മാസ്റ്റർ, രാധാകൃഷ്ണൻ, സജീഷ്
എന്നിവർ സംസാരിച്ചു.
Leave a Reply