സുലിൽ വധക്കേസിൽ നാല് പ്രതികളെയും കോടതി വെറുതെ വിട്ടു.
മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവന്‍ചേരി തച്ചര്‍കുന്ന് എസ്എല്‍ മന്ദിരം സുലിലിനെ(30) കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ഊര്‍പ്പള്ളി പുഴയോരത്ത് തള്ളിയെന്ന കേസില്‍ നാലു പതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു. മാനന്തവാടി കൊയിലേരി റിച്ചാര്‍ഡ് ഗാര്‍ഡന്‍ ബിനി മധു(39), കൊയിലേരി ഊര്‍പ്പള്ളി പൊയില്‍ വേലിക്കോത്ത് അമ്മു(40), മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍ (38), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍(54) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സ്‌പെഷല്‍ ജഡ്ജ് പി. സെയ്താലി വെറുതെ വിട്ടത്.
ബിനു മധുവിനൊപ്പം താമസിച്ചുവന്ന സുലിലിനെ 2016 സെപ്റ്റംബര്‍ 26നാണ് ഊര്‍പ്പള്ളി പുഴയോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുലിലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തത്. ബിനി നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തില്‍ വീട്ടുവേലക്കാരി അമ്മു കാമുകന്‍ പ്രശാന്തിനൊപ്പം സുനിലിനെ കമ്പിപ്പാരയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും കാവലന്റെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളിയെന്നുമായിരുന്നു കേസ്. 78 സാക്ഷികള്‍ക്കു പുറമേ കമ്പിപ്പാര, ചെരിപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയ തൊണ്ടിമുതലുകളും പോലീസ് കോടതിയില്‍ ഹാജരാക്കി. ബിനി മധുവിനുവേണ്ടി അഡ്വ.കെ.എസ്. മോഹന്‍ദാസും അമ്മുവിനുവേണ്ടി അഡ്വ.പി.ജെ. ജോര്‍ജും പ്രശാന്തിനുവേണ്ടി അഡ്വ.സജി മാത്യുവും കാവലനുവേണ്ടി അഡ്വ. കെ.ടി. വിനോദ്കുമാറും ഹാജരായി.
തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിനിടെയാണ് സുലിലിനെ ഭര്‍തൃമതിയായ ബിനി പരിചയപ്പെട്ടത്. സൗഹൃദം മുറുകിയപ്പോള്‍ സുലിലിനെ ബിനി വയനാട്ടിലേക്ക് കൊണ്ടുവന്നു കൂടെ താമസിപ്പിച്ചു. സുലില്‍ സഹോദരനാണെന്നാണ് ബിനി സമീപവാസികളെ വിശ്വസിപ്പിച്ചിരുന്നത്.
Leave a Reply