പരിസ്ഥിതി ലോല മേഖല: സി പി എം വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം: കെ കെ ഏബ്രഹാം
കൽപ്പറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സി പി എമ്മിൻ്റെ കള്ളക്കളി വ്യക്തമായ സാഹചര്യത്തിൽ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ പി സി സി സെക്രട്ടറി കെ കെ ഏബ്രഹാം ആവശ്യപ്പെട്ടു. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെ.സി. വേണുഗോപാൽ സഭയിൽ ഉന്നയിച്ചതിനുള്ള മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ മറുപടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സംസ്ഥാന സർക്കാർ നിർദേശിക്കുന്നതനുസരിച്ചാണ് കരട് തയ്യാറാക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വസ്തുത ഇതായിരിക്കെ വഴി തടയൽ സമരമടക്കം നടത്തി സി പി എം ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. വിഷയത്തിൽ സി പി എമ്മും ബി ജെ പിയും കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇത് നിലനിൽപ്പിനായി പോരാടുന്ന വയനാട്ടിലെ ജനങ്ങൾ തിരിച്ചറിയും. ടൗണുകൾ ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയെന്നത് അതീവ ഗുരുതരമായ വിഷയമാണ്. ജനപ്രതിനിധികളോടൊ, രാഷ്ട്രീയ നേതാക്കളുമായോ, സംഘടനകളടക്കമുള്ളവരുമായോ അഭിപ്രായം തേടാതെ കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ ഗൂഡാലോചനയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും വിജ്ഞാപനം പിൻവലിക്കുന്നത് വരെ ജനങ്ങളോടൊപ്പം നിന്ന് അതിശക്തമായ പോരാട്ടത്തിന് യുഡിഎഫ് നേതൃത്വം നൽകും. ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നതിൻ്റെ തെളിവാണ് ഹർത്താലിന് ലഭിച്ച സ്വീകാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply