വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗിയെ തിരിച്ചയച്ച് അധികൃതർ: പരാതിയുമായി ബന്ധുക്കൾ
മാനന്തവാടി: അവശനിലയിൽ ചികിത്സ തേടിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ച ആശുപത്രി അധികൃതരുടെ നടപടി വിവാദമാകുന്നു. ബേഗൂർ കൊല്ലിമൂല കോളനിയിലെ 65വയസ്സ് പ്രായമുള്ള കെമ്പിയാണ് അവഗണ നേരിട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കെമ്പിയെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ അമ്മയെ രണ്ടുമണിക്കൂറിനു ശേഷം വിടുതൽ നൽകി പറഞ്ഞയക്കുകയായിരുന്നെന്ന് കെമ്പിയുടെ മകന്റെ ഭാര്യ സുമ പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ ആംബുലൻസിലാണ് ഇവർ തിരികെ വീട്ടിലെത്തിയത്. എന്നാൽ കെമ്പിയുടെ ആരോഗ്യസ്ഥിതിയിൽ ഒരുമാറ്റവും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കെമ്പി. കാട്ടിക്കുളം ടി.ഇ.ഒ. യും ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരും ഇടപെട്ടതിനെ തുടർന്ന് വീണ്ടും വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ശനിയാഴ്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് മിക്കപ്പോഴും അവഗണന നേരിടുന്നതായ ആക്ഷേപം പരക്കെയുണ്ട്. ഇതിനു ബലം നൽകുന്നതാണ് കെമ്പിയുടെ നിർധന കുടുംബത്തിൻറെ അവസ്ഥ. സംഭവത്തെ പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെമ്പിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.
Leave a Reply