താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു;ദുരിതം പേറി രോഗികൾ
വൈത്തിരി:തെരുവു നായകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന രോഗികൾ.വഴിയരികിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും തേടി പാഞ്ഞു നടക്കുന്ന നായകൾ മനുഷ്യരുടെ പിന്നാലെ കൂടി കടിക്കുകയാണ്.വൈത്തിരി ഗവ:ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനായി സ്ഥാപിച്ച കെട്ടിടത്തിന്റെ പരിസരത്ത് നായകൾ കൂട്ടത്തോടെ തമ്പടിക്കാനും ഉറങ്ങാനും വേണ്ടി തിരഞ്ഞെടുക്കുകയാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.ഇത് കാരണം രാത്രി വൈകി അത്യാഹിത വിഭാഗത്തിലേക്ക് വരുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.
. കൂട്ടത്തോടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾ മനുഷ്യർക്ക് നേരെ പാഞ്ഞടുക്കുകയും കടിക്കുകയുമാണ്.നിരവധിയാളുകൾക്കാണ് ഇത്തരത്തിൽ വൈത്തിരി അങ്ങാടിയിലും പരിസരപ്രദേശത്തും വെച്ച് കടിയേൽക്കുകയും ചികിൽസിക്കുകയും ചെയ്യേണ്ടി വന്നിട്ടുള്ളത്.എന്നാൽ ചികിത്സ നൽകേണ്ട സ്ഥലത്തു തന്നെ നായകളുടെ വിളയാട്ടമായാൽ എന്തു ചെയ്യുമെന്നാണ് രോഗികളും കൂട്ടിരിപ്പ് കാരും ചോദിക്കുന്നത്.ഇതിനെതിരെ ഉത്തരവാദിത്വപ്പെട്ടവർക്ക് പരാതികൾ സമർപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കേരളത്തിലെ അറിയപ്പെട്ട വെറ്റിനററി സർവകലാശാല സ്ഥിതിചെയ്യുന്നത് വൈത്തിരിക്കു സമീപമുള്ള പൂക്കോടാണ്.അവിടെ കൊണ്ട് പോയി അക്രമവാസനയുള്ള തെരുവ് നായകളെയും പട്ടികളെയും വന്ദീകരണം ചെയ്യാനാണ് പ്രദേശവാസികൾ ആവിശ്യപ്പെടുന്നത്.എല്ലാവിധ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്യാൻ കഴിയുന്ന രീതിയിലാണ് അവിടെയുള്ളത്.മൃഗ സംരക്ഷണവകുപ്പും പഞ്ചായത്ത് ഭരണ സമിതിയും ചേർന്ന് ഈ വിഷയത്തിൽ അടിയന്തിര നടപടി കൈ കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Leave a Reply