പശുക്കളിൽ വൈറസ് രോഗം: കുത്തിവെയ്പ് തുടങ്ങി: ഇനിയും വേണം വാക്സിൻ
കൽപ്പറ്റ: പശുക്കളിൽ പടർന്നു പിടിക്കുന്ന വൈറസ് രോഗത്തെ (ലംബി സ്കിൻ ഡിസീസ്) തടയാൻ മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ് തുടങ്ങി. രോഗം സ്ഥിരീകരിച്ച വെള്ളമുണ്ട, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലാണ് കുത്തിവെയ്പ് തുടങ്ങിയത്. . മാനന്തവാടി, തിരുനെല്ലി, കല്പറ്റ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കുത്തിവെപ്പ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ഒരു കിലോ മീറ്റർ പുറത്തും അഞ്ചുകിലോ മീറ്റർ ചുറ്റളവിലുമായി റിങ് വാക്സിനേഷനാണ് നടത്തുന്നത്. കുത്തിവെപ്പിനായി 3000 ഡോസ് വാക്സിനാണ് തമിഴ്നാട്ടിൽ നിന്ന് ജില്ലയിൽ എത്തിച്ചത്. കൂടുതൽ ഡോഡ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. നാലുമാസത്തിൽ താഴെ പ്രായമുള്ള കീടാരികളെയും പൂർണഗർഭിണിയായ പശുക്കളെയും കുത്തിവെപ്പിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
പശുക്കളുടെ ദേഹത്ത് കുമിളകൾ പോലുള്ള തടിപ്പുകൾ ഉണ്ടാവുകയും അത് പിന്നീട് വ്രണമായി മാറുകയുമാണ് ചെയ്യുന്നത്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രോഗം വേഗത്തിൽ പടരുകയും ചെയ്യും. ഈച്ച, കൊതുക് തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച പശുവിനെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും വ്യാപനം കൂടാൻ കാരണമാവും. തൊഴുത്ത് അണുവിമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് രോഗം തടയാനുള്ള മാർഗം. മറ്റു ജില്ലകളിൽ നിന്നെത്തിയ പോത്ത്/പശു എന്നിവയിൽ നിന്നാണ് ജില്ലയിൽ രോഗമെത്തിയതെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. ജില്ലയിൽ ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ, അമ്പലവയൽ എന്നിവിടങ്ങളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണവകുപ്പ് അധികൃതരെ അറിയിക്കണം. ആവശ്യത്തിന് വാക്സിൻ കിട്ടാൻ ഇല്ലാത്തതാണ് പ്രധാന പ്രശ്നം.





Leave a Reply