മഞ്ഞപ്പൂക്കളുടെ ലോകത്തേക്ക് പറന്നു പോയ കാരുണ്യ പ്രവർത്തകൻ: കെ.കെ. അബ്ദുള്ള.
പനമരം: സഹജീവികളോടുള്ള അനുകമ്പയും സഹിഷ്ണുതയും ജീവിതത്തിലുടനീളം പുലർത്തിയ ജനകീയനായ ജീവകാരുണ്യ പ്രവർത്തകനാണ് ഇന്ന് രാവിലെ മരിച്ച മാധ്യമ പ്രവർത്തകൻ കൂടിയായ കെ.കെ.അബ്ദുള്ള.
പനമരം പ്രസ് ഫോറം ഭാരവാഹിയും വയനാട് വിഷന്‍ ചാനല്‍, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം ലേഖകനും തേജസ് ദിനപത്രത്തിന്റെ മുന്‍കാല ലേഖകനുമായ കൈതക്കല്‍ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.. തൈറോയ്ഡ് ബാധിതനായിരുന്ന അബ്ദുള്ള വൈദ്യ പരിശോധനക്കായി ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാനിരിക്കുകയായിരുന്നു. പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട അബ്ദുള്ളയെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
പനമരത്തെ ജീവകാരുണ്യ -സന്നദ്ധ -സംഘടന സംവിധാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബ്ദുള്ള .റെഡ് ക്രോസ് വളണ്ടിയറായ ഇദ്ദേഹം പനമരം മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകാംഗമാണ്, ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റിവ് വളണ്ടിയര്‍, ജനമൈത്രി വളണ്ടിയര്‍ എന്നിങ്ങനെയും സേവനമനുഷ്ടിക്കുന്നുണ്ടായിരുന്നു.
പനമരം ഗവ:യു .പി .സ്കൂൾ പി.ടി.എ. കമ്മിറ്റി അംഗം കൂടിയായിരുന്ന ഇദ്ദേഹം അടുത്തിടെ പനമരത്ത് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിലടക്കം കലാ-കായിക – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
.പരേതനായ അമ്മദ് മുസല്യാര്‍ പിതാവും ആയിഷ മാതാവുമാണ്. അഫ്ഷാനുവാണ് ഭാര്യ.
അഫീദ,അന്‍സീല,അഫ്‌സല്‍ എന്നിവര്‍ മക്കളും ,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ അസീസ്, ഖദീജ, റംല എന്നിവര്‍ സഹോദരങ്ങളുമാണ്.
Leave a Reply