രാത്രി യാത്ര നിരോധനം:കർണാടക സർക്കാരുമായി ചർച്ച ചെയ്തു പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു
ബത്തേരി:
രാത്രി യാത്ര നിരോധനം പ്രശ്നം സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഉയർന്നുവന്ന ഈ സമരം ന്യായമാണെന്നും വനം വകുപ്പ് മന്ത്രി. ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമര പന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാത 766ലെ യാത്രാ പ്രശ്നവുമായി ബന്ധപ്പെട്ട് വയനാട് നടത്തുന്ന സമരം ന്യായമാണന്നും ഈ പ്രശ്നം പരിഹരിക്കുന്നതിനായി കേരളം കർണാടക സർക്കാരുമായി ചർച്ച നടത്തും. ഇതിനോടകം തന്നെ ഈ സമരം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ സമരം വിജയിച്ചു . ഇതിനുള്ള തെളിവാണ് പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിന്നായി ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്. സമരസമിതിയുടെ അഭിപ്രായം കൂടി വിദഗ്ധസമിതി കേൾക്കണം. ബദൽ പാതയല്ല വേണ്ടത് നിലവിൽ റോഡിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ കേരളത്തിലാണ് ഉള്ളത്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 29. 1% വനമുണ്ട്. ഈ വനസമ്പത്ത് സംരക്ഷിക്കുന്നത് ഇതിനോട് ചേർന്ന് നിൽക്കുന്ന ജനങ്ങളാണ്. കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് വനം കേസുകളും ഉള്ളത്. ഇതിൽ നിന്നും മനസ്സിലാവുന്നത് ഏറ്റവും കൂടുതൽ വന സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത് വയനാട്ടിലെ ജനങ്ങളാണ്. ഇത് മറ്റ് സംസ്ഥാനങ്ങൾ മനസിലാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ന്യായാധിപന്മാർ വിധി പ്രഖ്യാപിക്കുമ്പോൾ ഭരണഘടനാപരമായി രാജ്യത്ത് പരമാധികാരമുള്ള ജനങ്ങളുടെ അവകാശം കൂടി മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള ഈ പ്രശ്നം മുഖ്യമന്ത്രി കേരളത്തിലെത്തിയാലുടനെ കർണാടക സർക്കാരുമായി സംസാരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വയനാട്ടിലെ ജനതയുടെ വികാരം സർക്കാറിന്റെ ആൾ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply